രാജ്പഥിനും പേരുമാറ്റം, പുതിയ പേര് നിര്‍ദേശിച്ചു
അടിമത്തതിന്‍റെ അവസാന ശേഷിപ്പും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു.
ദില്ലി: രാജ്പഥിന്‍റെ പേരുമാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍. രാജ്പഥിന്‍റെ പേര് മാറ്റി കർത്തവ്യ പഥ് എന്നാക്കി. നേതാജി പ്രതിമ മുതൽ രാഷ്ട്രപതി ഭവൻ വരെയുള്ള വഴിയുടെ പേരാണ് മാറ്റിയത്. രാജ്പഥും പുൽ മൈതാനവും ഉൾപ്പടെയുള്ള ഭാഗം ഇനി കർത്തവ്യപഥ് എന്നാക്കും. അടിമത്തതിന്‍റെ അവസാന ശേഷിപ്പും ഇല്ലാതാക്കുമെന്ന് പ്രധാനമന്ത്രി സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ചിരുന്നു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി പുതുക്കി പണിത രാജ്പഥും അനുബന്ധ സ്ഥലങ്ങളും ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പേര് മാറ്റുന്നത്. ബ്രിട്ടിഷ് ഭരണാധികാരി ആയിരുന്ന ജോർജ് അഞ്ചാമൻ രാജാവിനോടുള്ള ബഹുമാന സൂചകമായാണ് കിങ്സ് വേ അഥവാ രാജ്പഥ് എന്ന് പേര് ഉപയോഗിച്ചിരുന്നത്. രാജ്യത്തെ ആദ്യത്തെ സ്വദേശീയ വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രാന്ത് വിക്ഷേപണ വേളയിൽ നാവികസേന ബ്രിട്ടീഷ് കാലത്തുള്ള പതാക മാറ്റിയിരുന്നു. നേരത്തെ പ്രധാനമന്ത്രിയുടെ വസതി സ്ഥിതി റേസ് കോഴ്‌സ് റോഡിന്‍റെ പേര് ലോക് കല്യാൺ മാർഗ് എന്നാക്കി മാറ്റിയിരുന്നു.
കൊളോണിയല്‍ ഓര്‍മകളെ പൂര്‍ണമായി മായ്ച്ചു; നാവികസേനയ്ക്ക് പുതിയ പതാക, പ്രധാനമന്ത്രി പ്രകാശനം ചെയ്തു
കൊച്ചി: നാവികസേനയുടെ പുതിയ പതാക പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ബ്രീട്ടീഷ് ഭരണക്കാലവുമായുള്ള ബന്ധം പൂർണ്ണമായും അവസാനിപ്പിച്ച് ഇന്ത്യന്‍ നാവികസേനയ്ക്ക് പുതിയ പതാക നിലവില്‍ വന്നു. ഐ എന്‍ എസ് വിക്രാന്ത് രാജ്യത്തിന് സമര്‍പ്പിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി പുതിയ പതാക പ്രകാശനം ചെയ്തത്. സെന്‍റ് ജോര്‍ജ് ക്രോസിന്‍റെ ഒരറ്റത്ത് ത്രിവര്‍ണ പതാക പതിപ്പിച്ചതാണ് നാവികസേനയുടെ പഴയ പതാക. അശോക സ്തംഭവും ഛത്രപതി ശിവജിയുടെ നാവികസേന മുദ്രയുള്ളതാണ് പുതിയ പതാക.
മൂന്ന് സമുദ്രങ്ങളിൽ ഇന്ത്യയുടെ കാവലാളാണ് നമ്മുടെ നാവിക സേന. നാവികസേനയുടെ പാതകയിലെ അവസാന കൊളോണിയൽ ചിഹ്നത്തിനാണ് ഇന്ന് അവസാനമായിരിക്കുന്നത്. പുതിയ പതാക കൊളോണിയല്‍ ഓര്‍മകളെ പൂര്‍ണമായി മായ്ക്കുന്നതാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇത് നാലാം തവണയാണ് നാവികസേനയുടെ പതാകയ്ക്ക് മാറ്റം വരുത്തുന്നത്. ഒരു പക്ഷേ നാവിക സേനാ പതാകയുടെ അവസാനത്തെ പരിഷ്കാക്കാരമാകും ഇതെന്നാണ് റിപ്പോർട്ടുകൾ.
വെള്ളപതാകയില്‍ നെറുകയും കുറുകയും ചുവന്ന വരയും ഈ വരകള്‍ കൂട്ടിമുട്ടുന്നിടത്ത് ദേശീയ ചിഹ്നമായ അശോക സ്തംഭവും, ഇടത് വശത്ത് മുകളിലായി ദേശീയ പതാകയും ചേര്‍ന്നതായിരുന്നു നാവിക സേന ഉപയോഗിച്ചിരുന്ന പതാക. ചുവന്ന വരികള്‍ സെന്‍റ് ജോര്‍ജ് ക്രോസെന്നാണ് അറിയപ്പെട്ടിരുന്നത്. 1928 മുതല്‍ സെന്‍റ് ജോര്‍ജ് ക്രോസ് നാവിക സേനയുടെ പതാകയുടെ ഭാഗമാണ്. 2001-2004 കാലത്താണ് പതാകയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ നാവികസേനയുടെ ചിഹ്നം കൂടി കൂട്ടിച്ചേര്‍ത്തത്. നീല നിറത്തിലുള്ളതായിരുന്നു ചിഹ്നം. എന്നാല്‍ നിറം സംബന്ധിച്ച് പരാതികള്‍ ഉയര്‍ന്നപ്പോള്‍ ചിഹ്നത്തിന്‍റെ നിറം വീണ്ടും മാറ്റി. 2014 ലാണ് അവസാനത്തെ മാറ്റം കൂട്ടിച്ചേര്‍ത്ത് നിലവിലുള്ള രൂപത്തിലേക്കെത്തിയത്.