മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി വി മുരളീധരൻ തുടങ്ങിയവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്
ദില്ലി: രാജ്യസഭയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. 15 സംസ്ഥാനങ്ങളിൽ ഒഴിവ് വന്ന 56 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി 27 നാണ് തെരഞ്ഞെടുപ്പ്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്രമന്ത്രി വി മുരളീധരൻ, കേന്ദ്രമന്ത്രിമാരായ ധര്‍മേന്ദ്ര പ്രധാന്‍, അശ്വിനി വൈഷ്‌ണവ്, ഭുപേന്ദ്ര യാദവ്, മന്‍സുഖ് മാണ്ഡവ്യ, നാരായണ്‍ റാണെ, പര്‍ഷോത്തം രുപാല, രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്.
ഉത്തർപ്രദേശിൽ നിന്നും പത്തും മഹാരാഷ്ട്രയിൽ ആറും സീറ്റുകളിൽ മത്സരം നടക്കുന്നുണ്ട്. ഭരണമാറ്റം ഉണ്ടായ രാജസ്ഥാൻ , കർണാടക, തെലങ്കാന, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളും രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് നീങ്ങും. നിലവിൽ ബിജെപിയാണ് രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. കര്‍ണാടകയും തെലങ്കാനയും കോണ്‍ഗ്രസിനു മേല്‍ക്കൈ നല്‍കുമെന്നാണ് കണക്കുകൂട്ടൽ.
