സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി; പൊലീസ് കേസെടുത്തു
ജോലിയും വിവാഹവാഗ്ദാനവും നൽകി എഴുപത്തിയൊന്നുകാരൻ മാധവൻ പീഡിപ്പിച്ചെന്ന് 26കാരിയായ യുവതി നൽകിയ പരാതിയിലെ ആരോപണം.
ദില്ലി: കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പേഴ്സണൽ സെക്രട്ടറിക്കെതിരെ ബലാത്സംഗ പരാതി. മലയാളിയായ പി.പി മാധവനെതിരെയാണ് ഇരുപത്തിയാറുകാരിയായ യുവതി പരാതി നല്‍കിയത്. യുവതിയുടെ ബലാത്സംഗ പരാതിയിൽ ദില്ലി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
ജോലിയും വിവാഹവാഗ്ദാനവും നൽകി എഴുപത്തിയൊന്നുകാരൻ മാധവൻ പീഡിപ്പിച്ചെന്ന് 26കാരിയായ യുവതി ഉത്തംനഗർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലെ ആരോപണം. ജൂൺ 25നാണ് യുവതി പൊലീസിൽ പരാതി നൽകിയത്. വർഷങ്ങളായി സോണിയാ ഗാന്ധിയുടെ ഓഫീസിൽ പ്രവർത്തിക്കുന്ന വ്യക്തിയാണ് മാധവൻ. പരാതിക്കാരിയായ യുവതി കോണ്‍ഗ്രസ് ആസ്ഥാനത്തെ ജീവനക്കാരിയാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇരയുടെ ആരോപണങ്ങളില്‍ കേസെടുത്ത് അന്വേഷണം തുടരുകയാണെന്ന് ഡിസിപി എം ഹര്‍ഷ വര്‍ദ്ധന്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കേസ് കെട്ടിച്ചമച്ചതാണെന്നും നടപടി രാഷ്ട്രീയ പ്രേരിതവുമാണെന്ന് പി പി മാധവൻ പ്രതികരിച്ചു.