'എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നു, അന്വേഷണ ഏജൻസികളിലൂടെ സമ്മർദ്ദത്തിലാക്കുന്നു, കേസില്‍ കുടുക്കി ജയിലിലിടുന്നു '
സത്യം പറയുമ്പോള്‍, തനിക്കെതിരെ ആക്രമണം നടക്കുന്നു, ജനാധിപത്യത്തിന്‍റെ അന്ത്യമാണ് കാണുന്നതെന്നും രാഹൂല്‍ ഗാന്ധി
ദില്ലി: നരേന്ദ്രമോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി രാഹുല്‍ഗാന്ധി രംഗത്ത്. രാവിലെ എ ഐ സിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ,ഇന്ത്യയിലെ ഏകാധിപത്യത്തെ കുറിച്ച് എന്താണ് പറയാനുള്ളതെന്ന് മാധ്യമങ്ങളോട് ചോദിച്ചു.ജനാധിപത്യത്തിന്‍റെ അന്ത്യമാണ് രാജ്യത്ത് കാണുന്നത്.എതിർശബ്ദങ്ങളെ അടിച്ചമർത്തുന്നു.ജനശബ്ദം ഉയരാൻ അനുവദിക്കുന്നില്ല.കേസുകളിൽ കുടുക്കി ജയിലിലിടുന്നു.അന്വേഷണ ഏജൻസികളിലൂടെ സമ്മർദ്ദത്തിലാക്കുന്നു.ഭരണഘടനാ സ്ഥാപനങ്ങൾ ആർഎസ്എസ് നിയന്ത്രണത്തിലാണ്.എല്ലായിടത്തും അവരുടെ ആളുകളെ നിയോഗിച്ചിരിക്കുന്നു.സ്റ്റാർട്ട്അപ്പ് ഇന്ത്യ എവിടെയാണെന്നും രാഹുല്‍ ചോദിച്ചു.സത്യങ്ങൾ എത്ര പറയുന്നുവോ, അത്രയും ആക്രമണം തനിക്കെതിരെ നടക്കുകയാണ്.വിലക്കയറ്റം, തൊഴിലില്ലായ്മ, ചൈനയുടെ കടന്നുകയറ്റം അങ്ങനെ പല വിഷയങ്ങൾ.താൻ പറയുന്ന കാര്യങ്ങളിൽ സർക്കാർ പ്രകോപിതരാകുന്നതിൽ ഏറെ സന്തോഷമുണ്ട്
അതിനിടെ ജന്തർമന്തർ ഒഴികെ ദില്ലിയിൽ എല്ലായിടത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.നാഷണല്‍ ഹെറാള്‍ഡ് ഓഫീസ് ഇ ഡി സീല്‍ ചെയ്തതിലുള്ള കോൺഗ്രസ് പ്രതിഷേധം കണക്കിലെടുത്താണ് നിയന്ത്രണം.നിരോധനാജ്ഞ പ്രഖ്യാപിച്ചു എന്നും, ലംഘിച്ചാൽ കർശന നടപടിയെന്നും എഐസിസി ആസ്ഥാനത്തിന് മുന്നിൽ ബോർഡ് സ്ഥാപിച്ചു.പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു തുടങ്ങി.മധ്യപ്രദേശിൽ നിന്നുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തത്.എഐസിസി ആസ്ഥാനം ദില്ലി പോലീസും കേന്ദ്ര സേനകളും വളഞ്ഞു , പ്രവർത്തകരോട് പ്രിരിഞ്ഞ് പോകാൻ പോലീസ് ആവശ്യപ്പെട്ടു,
'നടപടി നേരിടേണ്ടി വരും'; ദില്ലി പൊലീസ് ഭീഷണി നോട്ടീസ് അയച്ചെന്ന് കെസി, കാര്യമാക്കുന്നില്ലെന്ന് മറുപടി
ദില്ലി പൊലീസിൽ നിന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള നോട്ടീസ് കിട്ടിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാൽ. പ്രതിഷേധിച്ചാൽ നിയമ നടപടി നേരിടേണ്ടി വരുമെന്നാണ് നോട്ടീസിൽ ഉള്ളത്. ഈ രാജ്യത്ത് പ്രതിഷേധിക്കാൻ പോലും അനുമതിയില്ലാത്ത സ്ഥിതിയാണെന്നും കെസി പറഞ്ഞു. എന്നാല്‍, പൊലീസ് നടപടി കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വിലക്കയറ്റ ചർച്ചയിൽ കേന്ദ്രത്തിന്‍റെ മറുപടി തൃപ്തികരമല്ല. ദില്ലി പൊലീസ് ഭയപ്പെടുത്താൻ നോക്കണ്ട, നടപടി ഉണ്ടായാൽ നേരിടുമെന്നും കെ സി വേണുഗോപാൽ ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു. എംഎൽഎമാർ അതത് രാജ് ഭവനിലേക്ക് മാർച്ച് നടത്തും. എംപിമാർ രാഷ്ട്രപതി ഭവനിലേക്ക് മാർച്ച് നടത്തും. നേതാക്കൾ പ്രധാനമന്ത്രിയുടെ വസതിയിലേക്കും മാർച്ച് നടത്തുമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് മന്ദിരത്തിലെ യങ് ഇന്ത്യൻ ഓഫീസ് ഇഡി മുദ്രവെച്ചതിനെതിരെയും കടുത്ത പ്രതികരണമാണ് കെ സി വേണുഗോപാല്‍ നടത്തിയത്.
ഇഡി രാജ്യത്തെ സൂപ്പർ പട്ടാളമായി മാറിയിരിക്കുകയാണെന്നും രാഷ്ട്രീയ വൈരാഗ്യം തീർക്കുകയാണെന്നും കെ സി വേണുഗോപാല്‍ കുറ്റപ്പെടുത്തി. സഭ നടക്കുമ്പോള്‍ സമൻസ് അയച്ച് രാജ്യസഭ പ്രതിപക്ഷ നേതാവിനെ ഇഡി വിളിപ്പിക്കുന്നത് കേട്ടുകേൾവി പോലും ഇല്ലാത്ത നടപടിയാണ്. സഭയിലെ മര്യാദകൾക്ക് വിരുദ്ധമാണിത്. ഇഡി നടപടിയെ നിയമപരമായി നേരിടാന്‍ ഭയമില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. നാഷണല്‍ ഹെറാള്‍ഡ് ആസ്ഥാനത്തെ യങ് ഇന്ത്യൻ കമ്പനി ഓഫീസ് ഇഡി മുദ്രവെച്ചതിനെതിരെ രാജ്യസഭയിലും ലോക്സഭയിലും പ്രതിപക്ഷം ശക്തമായ പ്രതിഷേധം തുടരും