ബിജെപിയും എഐഎഡിഎംകെയും തമ്മിലുള്ള തെരഞ്ഞെടുപ്പ് സഖ്യത്തിന് ശേഷം തമിഴ്നാട്ടില്‍ പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ റാലിയിലാണ് പ്രഖ്യാപനം. 

ചെന്നൈ: ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എംജിആറിന്റെ പേര് നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് സംഘടിപ്പിച്ച പൊതു സമ്മേളനത്തിലാണ് മോദിയുടെ പ്രഖ്യാപനം.

'എംജിആര്‍ അടിച്ചമർത്തപ്പെട്ടവർക്ക് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിനുള്ള പോരാട്ടത്തില്‍ പ്രധാന്യം അർഹിക്കുന്നതാണ്. ചെന്നൈ സെൻട്രൽ സ്റ്റേഷന്റെ പേരുമാറ്റി പകരം മഹാനായ എംജിആറിന്റെ പേര് നൽകാൻ ഞങ്ങൾ തീരുമാനിച്ചു'- മോദി പറഞ്ഞു. തമിഴ്നാട്ടില്‍നിന്ന് പുറപ്പെടുന്നതും അവിടേക്ക് പോകുന്നതുമായ വിമാനങ്ങളില്‍ നിര്‍ദ്ദേശങ്ങള്‍ തമിഴിലും നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ബിജെപിയും എഐഎഡിഎംകെയും തമ്മിലുള്ള തെരഞ്ഞെടുപ്പ് സഖ്യത്തിന് ശേഷം തമിഴ്നാട്ടില്‍ പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ റാലിയിലാണ് പ്രഖ്യാപനം. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം എന്നിവർ മോദിക്കൊപ്പം റാലിയിൽ പങ്കെടുത്തു.