മുഴുവൻ കുടിശ്ശികയും തീർക്കാം, ഈ ചെറുസംരംഭകനെ വെറുതെ വിടണം; കേന്ദ്രത്തോട് വിജയ് മല്ല്യ
കൊവിഡ് പ്രതിസന്ധി നേരിടാൻ പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിൻ്റെ പേരിൽ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചു കൊണ്ട് മല്ല്യ ടിറ്റ്വറിൽ സന്ദേശം പങ്കുവച്ചിരുന്നു
ലണ്ടൻ: തന്റെ പേരിലുള്ള മുഴുവൻ കടബാധ്യതകളും തിരിച്ചയ്ക്കാൻ തയ്യാറെന്ന് സാമ്പത്തിക നടപടികൾ മൂലം ഇന്ത്യ വിട്ട പ്രവാസി വ്യവസായി വിജയ് മല്ല്യ. തിരിച്ചടയ്ക്കാനുള്ള പണം സ്വീകരിച്ച് തനിക്കെതിരായ കേസുകൾ അവസാനിപ്പിക്കണമെന്ന് വിജയ് മല്ല്യ ട്വിറ്ററിൽ കുറിച്ചു.
കൊവിഡ് പ്രതിസന്ധി നേരിടാൻ പ്രഖ്യാപിച്ച ഇരുപത് ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജിൻ്റെ പേരിൽ കേന്ദ്രസർക്കാരിനെ അഭിനന്ദിച്ചു കൊണ്ട് മല്ല്യ ടിറ്റ്വറിൽ സന്ദേശം പങ്കുവച്ചിരുന്നു. ഇതോടൊപ്പം തനിക്കെതിരായ സാമ്പത്തിക നടപടികൾ അവസാനിപ്പിക്കണമെന്നും കുടിശ്ശിക മുഴുവൻ അടച്ചു തീർക്കാൻ താൻ തയ്യാറാണെന്നും മല്ല്യ വ്യക്തമാക്കിയത്.
സാമ്പത്തിക പാക്കേജിന്റെ പേരിൽ കേന്ദ്ര സർക്കാരിനെ അഭിനന്ദിക്കുന്നു. ആവശ്യത്തിന് കറൻസി അച്ചടിക്കാൻ അധികാരമുള്ള സർക്കാർ തന്റെ വാഗ്ദാനം സ്വീകരിക്കണം. തന്നെപ്പോലെ ഒരു ചെറു സംരംഭകന്റെ ബാങ്ക് വായ്പകൾ സ്വീകരിച്ച് നിയമ നടപടികൾ അവസാനിപ്പിക്കണം. കണ്ടു കെട്ടിയ തൻ്റെ സ്വത്തുകൾ വിട്ടു തരണം.
ഇക്കാര്യം വ്യക്തമാക്കി താൻ ബാങ്കുകളേയും എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിനേയും സമീപിച്ചെങ്കിലും പ്രതികരണമൊന്നുമുണ്ടായില്ലെന്നും മല്ല്യ ട്വിറ്ററിൽ കുറിച്ചു. 9000 കോടിയുടെ ബാങ്ക് വായ്പാതട്ടിപ്പിൽ നിയമനടപടി ആരംഭിച്ചതിന് പിന്നാലെയാണ് കിംഗ്ഫിഷർ ഗ്രൂപ്പ് മേധാവിയായ വിജയ് മല്ല്യ രാജ്യം വിട്ടത്. ഇപ്പോൾ ബ്രിട്ടനിലുള്ള മല്യയെ വിട്ടുകിട്ടാൻ ഇന്ത്യ ശ്രമം തുടരുകയാണ്.