കാറിൽ കടത്തിയ 1.97 കോടി രൂപ പിടിച്ചെടുത്തു. രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മുംബൈ: മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ കാറിൽ കടത്തിയ 1.97 കോടി രൂപ പിടിച്ചെടുത്തു. രണ്ട് പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. വെള്ളിയാഴ്ചയാണ് സംഭവം. മൽകാപൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഗണേഷ് ഗിരിക്ക് ഒരു സിൽവര്‍ നിറത്തിലുള്ള എർട്ടിഗ കാർ ഛത്രപതി സംഭാജിനഗറിലേക്ക് പോകുന്നുണ്ടെന്നും വാഹനത്തിൽ വലിയ തുക കടത്തുന്നുണ്ടെന്നും രഹസ്യവിവരം ലഭിക്കുകയായിരുന്നു.
ഗണേഷ് ഗിരി ഉടൻതന്നെ തന്‍റെ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയും സംഭാജി നഗറിലേക്കുള്ള റോഡ് തടയുകയും ചെയ്തു. മൽകാപൂരിൽ പൊലീസ് കാർ തടഞ്ഞു. തിരക്കുള്ള സ്ഥലം ആയത് കൊണ്ട് ഉടൻ കാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. തഹസിൽദാർ, നായിബ് തഹസിൽദാർ എന്നിവരുടെയും മറ്റുള്ളവരുടെയും സാന്നിധ്യത്തിൽ വാഹനം പരിശോധിച്ചു.
കാറിൽ നിന്ന് കണ്ടെടുത്ത 1.97 കോടി രൂപ യന്ത്രം ഉപയോഗിച്ചാണ് എണ്ണിയത്. പ്രോട്ടോക്കോൾ അനുസരിച്ച് നാഗ്പൂരിലെ ആദായനികുതി വകുപ്പിനെ ഈ പിടിച്ചെടുക്കലിനെക്കുറിച്ച് കത്ത് വഴി അറിയിച്ചു. കാർ ഛത്രപതി സംഭാജിനഗറിലേക്ക് പോവുകയായിരുന്നു. കാറിലുണ്ടായിരുന്ന രണ്ട് പേർക്ക് പണത്തെക്കുറിച്ച് തൃപ്തികരമായ മറുപടി നൽകാൻ കഴിഞ്ഞില്ല, തുടർന്ന് അവരെ തടഞ്ഞുവെച്ചു. കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് മൽകാപൂർ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഗണേഷ് ഗിരി പറഞ്ഞു. എടിഎസിനെ പണം പിടിച്ചെടുത്തതിനെക്കുറിച്ചും തടവിലാക്കിയവരെക്കുറിച്ചും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


