മേഘവിസ്ഫോടനം നടന്ന് 10 മിനിറ്റിനുള്ളിൽ എട്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്...

ദില്ലി : മേഘവിസ്‌ഫോടനത്തെത്തുടർന്ന് അമർനാഥിൽ നിന്ന് സോനാമാർഗിലെ ബാൽട്ടാൽ ബേസ് ക്യാമ്പിൽ എത്തിച്ച തീർഥാടകർക്ക് തങ്ങൾ നേരിട്ട് അനുഭവിച്ച ദുരന്തത്തിന്റെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. നേരിട്ടുകണ്ട കാഴ്ചകളും കൂടെയുണ്ടായിരുന്നവരും ബാ​ഗുകളുമടക്കം ഒഴുകിപ്പോയതിന്റെ ഞെട്ടലും അവ‍ർ എഎൻഐയോട് വിവരിച്ചു.

 "തിക്കിലും തിരക്കിലും പെട്ടുകിടക്കുന്ന സാഹചര്യമാണ് അവിടെ ഉണ്ടായത്. പക്ഷേ സൈന്യം വളരെയധികം പിന്തുണച്ചു. പല പന്തലുകളും വെള്ളം കാരണം ഒലിച്ചുപോയി" - ഉത്തർപ്രദേശിലെ ഹർദോയിൽ നിന്നുള്ള തീർഥാടകൻ ദീപക് ചൗഹാൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു. 

"മേഘവിസ്ഫോടനം മൂലമുണ്ടായ വെള്ളപ്പൊക്കത്തിൽ ധാരാളം കല്ലുകൾ ഒലിച്ചെത്തിയിരുന്നു. ഞങ്ങൾ മേഘവിസ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ അകലെയായിരുന്നു" - മഹാരാഷ്ട്രയിൽ നിന്നുള്ള മറ്റൊരു തീർഥാടകൻ സുമിത് പറഞ്ഞു. "മേഘവിസ്ഫോടനം നടന്നപ്പോൾ ഞങ്ങൾക്ക് വിശ്വസിക്കാനായില്ല. ഞങ്ങൾ ഏഴോ എട്ടോ പേരടങ്ങുന്ന സംഘമായിരുന്നു, ഭോലേനാഥിന്റെ കൃപയാൽ ഞങ്ങൾ എല്ലാവരും രക്ഷപ്പെട്ടു. എന്നിരുന്നാലും ആളുകളും ബാഗുകളും വെള്ളത്തിൽ ഒഴുകിപ്പോയതിന് സാക്ഷിയായതിനാൽ എല്ലാവർക്കും വല്ലാതെ വേദനയുണ്ടായി" - അദ്ദേഹം കൂട്ടിച്ചേ‍ർത്തു.

മേഘവിസ്ഫോടനം നടന്ന് 10 മിനിറ്റിനുള്ളിൽ എട്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. വെള്ളം വലിയ തോതിൽ കല്ലുകൾ കൊണ്ടുപോയി. ഏകദേശം 15,000 തീർത്ഥാടകർ എത്തിയിരുന്നു. ഇന്ത്യൻ സൈന്യവും ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസും (ഐടിബിപി) ഇന്ന് പുലർച്ചെ രക്ഷാപ്രവർത്തനം നടത്തി. വെള്ളിയാഴ്ച, അമർനാഥിന്റെ പുണ്യസ്ഥലത്തിനടുത്തുള്ള മേഘവിസ്ഫോടനത്തിൽ 13 പേർ മരിക്കുകയും 48 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ജമ്മു കശ്മീരിലെ ചീഫ് മെഡിക്കൽ ഓഫീസർ ഗന്ദർബാൽ ഡോ എ ഷാ പറഞ്ഞു.

നിലവിൽ, പരിക്കേറ്റ എല്ലാ രോഗികളെയും മൂന്ന് ബേസ് ഹോസ്പിറ്റലുകളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസ് ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, അമ‍ർനാഥിൽ വൈകുന്നേരം 5:30 ഓടെയാണ് മേഘവിസ്ഫോടനം ഉണ്ടായത്.

Scroll to load tweet…