പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് സിംഗ്, അജയ് കുമാർ എന്നീ നാലു പ്രതികളെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തന് പുറമെ നാലു പ്രതികള്‍ക്ക് 1,25000 രൂപ പിഴയും വിധിച്ചു. 

ദില്ലി: വിധിയിൽ ഏറെ ആശ്വാസമെന്ന് ദില്ലിയിൽ കൊല്ലപ്പെട്ട മലയാളി മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥന്റെ അമ്മ മാധവി. സൗമ്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്നായിരുന്നു കോടതിയുടെ ശിക്ഷാ വിധി. തങ്ങൾ അനുഭവിച്ച വേ​ദന പ്രതികളും അനുഭവിക്കണമെന്നാണ് ആ​ഗ്രഹിച്ചതെന്നും അമ്മ പ്രതികരിച്ചു. എന്തായാലും മകളെ മകളെ തിരികെ കിട്ടിയില്ലെന്നും അവർ വേദനയോടെ കൂട്ടിച്ചേർത്തു. 15 വർഷത്തിന് ശേഷമാണ് സൗമ്യയുടെ കൊലപാതകത്തിൽ നീതി എത്തുന്നത്. അഞ്ച് പ്രതികളിൽ 4 പേർക്ക് ജീവപര്യന്തം തടവും ഒരാൾക്ക് മൂന്നു വര്‍ഷം തടവും ഏഴു ലക്ഷം പിഴയും വിധിച്ചു. ദില്ലി സാകേത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്രകുമാർ പാണ്ഡേയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്.

പ്രതികളായ രവി കപൂർ, അമിത് ശുക്ല, ബൽജിത് സിംഗ്, അജയ് കുമാർ എന്നീ നാലു പ്രതികളെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തന് പുറമെ നാലു പ്രതികള്‍ക്ക് 1,25000 രൂപ പിഴയും വിധിച്ചു. അഞ്ചാം പ്രതിയായ അജയ് സേത്തിയെയാണ് മൂന്നുവര്‍ഷം തടവിന് ശിക്ഷിച്ചത്. കേസിൽ ഇരുകക്ഷികളുടെയും വാദം നേരത്തെ പൂർത്തിയായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. 

വിധി കേൾക്കാൻ സൗമ്യയുടെ മാതാവും മറ്റു കുടുംബാംഗങ്ങളും കോടതിയിലെത്തിയിരുന്നു. സൗമ്യയുടെ മാതാപിതാക്കള്‍ നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് നീതിയെത്തുന്നത്. ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നതിനാല്‍ സൗമ്യയുടെ പിതാവ് കോടതിയിലെത്തിയിരുന്നില്ല. പരമാവധി വധശിക്ഷയോ അതല്ലെങ്കിൽ ജീവപര്യന്തം തടവോ വരെ ലഭിക്കാവുന്ന കുറ്റങ്ങളാണ് ആദ്യ നാല് പ്രതികൾക്കെതിരെ ചുമത്തിയിരുന്നത്. 15 വർഷം ഒരു ചെറിയ സമയമല്ലെന്നും ജീവപര്യന്തം ശിക്ഷ ലഭിക്കണമെന്നാണ് ആഗ്രഹമെന്നുമാണ് സൗമ്യയുടെ മാതാപിതാക്കള്‍ നേരത്തെ പ്രതികരിച്ചത്. വധശിക്ഷയ്ക്ക് ഞങ്ങൾ എതിരാണ്. അത് എളുപ്പത്തിലുള്ള രക്ഷപ്പെടലാകും അവർക്ക്. ഞങ്ങൾ അനുഭവിച്ചത് അവരും അറിയണമെന്നുമായിരുന്നു മാതാപിതാക്കളുടെ പ്രതികരണം.

ദില്ലിയിൽ ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ 'ഹെഡ്‌ലൈൻസ് ടുഡേ' ചാനലിൽ മാധ്യമപ്രവർത്തകയായിരുന്നു സൗമ്യ വിശ്വനാഥൻ. 2008 സെപ്റ്റംബർ 30-ന് ഹെഡ് ലെയിൻസ് ടുഡേയിലെ രാത്രി ഷിഫ്റ്റ് ജോലി കഴിഞ്ഞു പതിവുപോലെ കാറിൽ വസന്ത് കുഞ്ചിലെ വീട്ടിലക്ക് മടങ്ങുകയായിരുന്നു സൗമ്യ. നെൽസൺ മൺഡേല റോഡിലെത്തിയപ്പോൾ മോഷ്ടാക്കൾ തടഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വെടിയേൽക്കുകയായിരുന്നു. പിന്നീട് സൗത്ത് ഡൽഹിയിലെ വസന്ത്കുഞ്ചിന് സമീപം കാറിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

5 മിനിറ്റിൽ എത്തുമെന്ന് പറഞ്ഞു, പക്ഷേ; സൗമ്യ, ജിഗിഷ കേസുകളിൽ ഒരേ മെറൂണ്‍ കാർ, ഒരേ പ്രതികള്‍, ചുരുളഴിഞ്ഞതിങ്ങനെ

പ്രാഥമിക അന്വേഷണത്തിൽ അപകട മരണമാണ് എന്ന സംശയം ഉയർന്നു. വിദഗ്ധ പരിശോധനയ്‌ക്കൊടുവിൽ തലയ്‌ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ഒരു മെറൂൺ കാർ സൗമ്യയുടെ കാറിനെ പിന്തുടരുന്നതായി കണ്ടെത്തി. പിന്നീട് കേസിൽ തുമ്പുണ്ടായില്ല. അതിന് ശേഷം 2009 മാർച്ച് 20 ന് കോൾ സെന്‍റർ എക്സിക്യുട്ടീവ് ജിഗിഷ ഘോഷ് കൊല്ലപ്പെട്ടു. ഈ കേസിലും അതേ മെറൂൺ കാറിന്റെ സാന്നിധ്യം സ്ഥിരീകരിക്കപ്പെടുന്നു. ഈ കേസിലെ അന്വേഷണമാണ് പ്രതിയിലേക്ക് എത്താൻ സഹായിച്ചത്. 2009 ൽ രവി കപൂർ, ബൽജീത് സിംഗ്, അമിത് ശുക്ല, അജയ് കുമാർ, അജയ് സേത്തി എന്നിങ്ങനെ അഞ്ച് പ്രതികൾ അറസ്റ്റിലായെങ്കിലും വിചാരണ വർഷങ്ങൾ നീണ്ടു. 

മോഷണ ശ്രമത്തിനിടെ സൗമ്യയെ പ്രതികൾ വെടിവെക്കുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. 2010 ജൂണിലാണ് രവി കപൂർ, അമിത് ശുക്ല, മറ്റ് രണ്ട് പ്രതികളായ ബൽജീത് മാലിക്, അജയ് സേത്തി എന്നിവരെ ഉൾപ്പെടുത്തി ഡൽഹി പോലീസ് മക്കോക്ക നിയമ പ്രകാരം കുറ്റപത്രം സമർപ്പിച്ചത്. പിന്നീട് 2010 നവംബർ 16 ന് സാകേത് കോടതിയിൽ സൗമ്യ കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചു. 2016 ജൂലായ് 19-ന് കേസിൽ വാദം പൂർത്തിയാക്കുകയും അടുത്ത ഹിയറിംഗിനായി ഉത്തരവിടുകയും ചെയ്തു. എന്നാൽ, വിവിധ നിയമ സങ്കീർണതകൾ കാരണം വിധി പലതവണ മാറ്റിവച്ചു. തുടര്‍ന്നാണ് കുറ്റകൃത്യം നടന്ന് 15വര്‍ഷത്തിനുശേഷം ഇക്കഴിഞ്ഞ ഒക്ടോബര്‍ 18ന് ദില്ലിയിലെ സാകേത് കോടതി അഞ്ച് പ്രതികളും കുറ്റക്കാരെന്ന് വിധിച്ചത്.

മാധ്യമപ്രവർത്തക സൗമ്യ വിശ്വനാഥൻ കൊലക്കേസ്: 5 പ്രതികളും കുറ്റക്കാർ;15 കൊല്ലങ്ങൾക്ക് ശേഷം വിധി, ശിക്ഷ പിന്നീട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്