സിഎസ്ഐ ദക്ഷിണ കേരള മഹാഇടവകയുടെ പുതിയ ബിഷപ്പായി റവ.പ്രിൻസ്റ്റൺ ബെന്നിനെ തെരഞ്ഞെടുത്തു. അയോഗ്യനാക്കപ്പെട്ട ധർമരാജ് റസാലത്തിന് ശേഷം മഹാഇടവകയുടെ ബിഷപ്പാണ് അദ്ദേഹം.
ചെന്നൈ: സിഎസ്ഐ ദക്ഷിണ കേരള മഹാഇടവകയ്ക്ക് പുതിയ ഇടയൻ. റവ.പ്രിൻസ്റ്റൺ ബെൻ ബിഷപ്പ് ആകും. ചെന്നൈയിൽ സിഎസ്ഐ സിനഡ് ഓഫീസിലായിരുന്നു പ്രഖ്യാപനം. നാല് വൈദികരുടെ പാനലിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന് പേരാണ് അഭിമുഖത്തിന് എത്തിയത്. നിലവിൽ മഹാഇടവക വൈസ് ചെയർമാൻ ആണ് റവ.പ്രിൻസ്റ്റൺ ബെൻ. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയാണ്. അയോഗ്യനാക്കപെട്ട ധർമരാജ് റസാലത്തിന് ശേഷം മഹാഇടവകയുടെ ആദ്യ ബിഷപ്പാണ് റവ.പ്രിൻസ്റ്റൺ ബെൻ. 2024 സെപ്റ്റംബർ മുതൽ മഹാഇടവകയ്ക്ക് ബിഷപ്പ് ഉണ്ടായിരുന്നില്ല. സ്ഥാനാരോഹണം നാളെ ഉച്ചയ്ക്ക് ഒരു മണിക്ക് തിരുവനന്തപുരം സിഎസ്ഐ എംഎം കത്തീഡ്രലിൽ നടക്കും.
നിയമസഭ തെരഞ്ഞെടുപ്പിലെ സിഎസ്ഐ നിലപാട് ഈ മാസം 30ന് പ്രഖ്യാപിക്കുമെന്ന് നിയുക്ത ബിഷപ്പ് പ്രിൻസ്‌റ്റൻ ബെൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ബിഷപ്പ് പദവി ദൈവനിയോഗവും ജനത്തിന്റെ ആഗ്രഹത്തിന്റെ സാക്ഷാത്കാരവുമാണെന്ന് അദ്ദേഹം പറഞ്ഞു. സഭയിൽ എന്തെങ്കിലും വിഭാഗീയത ഉണ്ടായാൽ പ്രാർത്ഥനയിലൂടെ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
