കോണ്‍ഗ്രസ്-ഡിഎംകെ ഭിന്നത തുടരുന്നു; കോൺഗ്രസ് സഖ്യം ഉപേക്ഷിച്ചാൽ പ്രശ്നമില്ലെന്ന് ഡിഎംകെ നേതാവ്
'തമിഴ്നാ ട് രാഷ്ട്രീയത്തില്‍ കൃത്യമായ വോട്ട് ബാങ്ക് പോലും കോൺഗ്രസിന് ഇല്ല. സഖ്യം വിട്ട് കോണ്‍ഗ്രസ് പോകുകയാണങ്കില്‍ കുഴപ്പമില്ല'.
ചെന്നൈ: തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തിൽ ഭിന്നത രൂക്ഷമാകുന്നു. കോൺഗ്രസിന് എതിരെ പ്രതികരിച്ച് മുതിർന്ന ഡിഎംകെ നേതാക്കൾ രംഗത്തെത്തി. കോൺഗ്രസ് സഖ്യം ഉപേക്ഷിച്ചാൽ ഡിഎംകെയ്ക്ക് പ്രശ്നമില്ലെന്ന് മുതിർന്ന നേതാവും പാർട്ടി ട്രഷററുമായ ദുരൈമുരുകന്‍ പറഞ്ഞു. 'തമിഴ്നാട് രാഷ്ട്രീയത്തില്‍ കൃത്യമായ വോട്ട് ബാങ്ക് പോലും കോൺഗ്രസിന് ഇല്ല. സഖ്യം വിട്ട് കോണ്‍ഗ്രസ് പോകുകയാണങ്കില്‍ കുഴപ്പമില്ല. ഡിഎംകെ അത് കാര്യമാക്കുന്നില്ല'- ദുരൈമുരുകൻ പ്രതികരിച്ചു.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി പങ്കിടുന്നതിന്‍റെ പേരില്‍ തുടങ്ങിയ തര്‍ക്കമാണ് യുപിഎ സഖ്യത്തിന്‍റെ ഭിന്നതയിലേക്ക് വഴിമാറിയിരിക്കുന്നത്. ആവശ്യപ്പെട്ടതിന്‍റെ പകുതി സീറ്റ് പോലും ഡിഎംകെ അനുവദിച്ചില്ലെന്നും സഖ്യത്തിലെ ധാരണ സ്റ്റാലിന്‍ മറന്നെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ് .അഴഗിരി തുറന്നടിച്ചു. ഇതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ടുനിന്നാണ് ഡിഎംകെ ഇതിലുള്ള അതൃപ്തി അറിയിച്ചത്.
പ്രദേശിക വിഷയങ്ങളിലെ തര്‍ക്കം ഭിന്നതയിലേക്ക് വഴിമാറിയതോടെ ഹൈക്കമാന്‍റ് വിഷയത്തില്‍ ഇടപെട്ടു. തമിഴ്നാട് അധ്യക്ഷന്‍ കെ.എസ് അഴഗിരിയെ ദില്ലിയിലേക്ക് വിളിച്ചുവരുത്തി ഹൈക്കമാന്‍ഡ് അതൃപ്തി വ്യക്തമാക്കി. പിന്നാലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ.ആര്‍ രാമസ്വാമി ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളെ കണ്ട് ഖേദം അറിയിച്ചു. പ്രദേശിക നേതൃത്വത്തെയാണ് വിമര്‍ശിച്ചതെന്നും ഡിഎംകെ സംസ്ഥാന നേതൃത്വവുമായി പ്രശ്നമില്ലെന്നും കോണ്‍ഗ്രസ് നിലപാട് തിരുത്തി.