Asianet News MalayalamAsianet News Malayalam

കലാപവുമായി ബന്ധപ്പെട്ട് മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ല: യോഗി ആദിത്യനാഥ്

ഇവർ ആരും തന്നെ കൊല്ലപ്പെട്ടത് പൊലീസ് വെടിവയ്പിലല്ല എന്നാണ് സർക്കാരിന്റെ അവകാശവാദം. സംസ്ഥാന നിയമസഭയിൽ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോൾ യോഗി ആദിത്യനാഥ് ഇക്കാര്യം അവകാശപ്പെട്ടിരുന്നു. കലാപകാരികൾ കലാപകാരികളാൽ കൊല്ലപ്പെട്ടു എന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. 

riot related death has no provision for relief says yogi adityanath
Author
Lucknow, First Published Feb 26, 2020, 10:58 AM IST

ലക്നൗ: കലാപവുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ മരിച്ച വ്യക്തികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരത്തിന് അർഹതയില്ലന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാന നിയമസഭയിൽ രേഖാമൂലമാണ് യോഗി ആദിത്യനാഥ് മറുപടി നൽകിയത്. യോഗി ആദിത്യനാഥ് നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഉത്തർപ്രദേശി‌ൽ കഴിഞ്ഞ ആറുമാസത്തിനിടയിൽ 21 പേരാണ് കലാപവുമായി ബന്ധപ്പെട്ട് മരിച്ചിട്ടുള്ളത്. പ്രതിഷേധക്കാരുടെ കല്ലേറിൽ 400 പൊലീസുകാർക്ക് പരിക്കേറ്റതായും 61 പൊലീസ് ഉദ്യോഗസ്ഥർക്ക് വെടിവയ്പിൽ പരിക്കേറ്റതായും യോഗി ആദിത്യനാഥ് വ്യക്തമാക്കി. 

കഴിഞ്ഞ വർഷം ഡിസംബർ 19-20 തീയതികളിൽ ഉത്തർപ്രദേശിൽ പലയിടങ്ങളിലും നടന്ന പൗരത്വ നിയമ ഭേദഗതി വിരുദ്ധ പ്രതിഷേധങ്ങളിൽ ഉണ്ടായ അക്രമസംഭവങ്ങളിൽ 21 പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ ഇവർ ആരും തന്നെ കൊല്ലപ്പെട്ടത് പൊലീസ് വെടിവയ്പിലല്ല എന്നാണ് സർക്കാരിന്റെ അവകാശവാദം. സംസ്ഥാന നിയമസഭയിൽ ഈ വിഷയത്തെക്കുറിച്ച് സംസാരിച്ചപ്പോൾ യോഗി ആദിത്യനാഥ് ഇക്കാര്യം അവകാശപ്പെട്ടിരുന്നു. കലാപകാരികൾ കലാപകാരികളാൽ കൊല്ലപ്പെട്ടു എന്നായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്. 

ആറുമാസത്തിനിടയിൽ കലാപവുമായി ബന്ധപ്പെട്ട് മരണമടഞ്ഞവരുടെ എണ്ണത്തെക്കുറിച്ചും അവരുടെ കുടുംബാംഗങ്ങൾക്ക് എന്തെങ്കിലും രീതിയിൽ നഷ്ടപരിഹാരം നൽകുന്നുണ്ടോ എന്നുമുള്ള എംഎൽഎ രാകേഷ് പ്രതാപ് സിംഗിന്റെ ചോദ്യത്തിന് മറുപടി നൽകുകയുമായിരുന്നു യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ ക്രമസമാധാന അവസ്ഥയെക്കുറിച്ചും പൗരത്വ നിയമ ഭേദഗതി പ്രതിഷേധത്തെ സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് ആദിത്യനാഥിന്റെ ഈ പ്രസ്താവന. അക്രമത്തിനിടയിൽ പൊതുസ്വത്ത് നശിപ്പിച്ചവർക്ക് റിക്കവറി നോട്ടീസ് അയക്കാൻ യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. 

2017-2018 കാലയളവിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർദ്ധിച്ചതായി യോഗി ആദിത്യനാഥ് വ്യക്തമാക്കി. എന്നാൽ 2019 ൽ ഈ കണക്കിൽ വളരെയധികം കുറവുണ്ടായി എന്നും അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചു. എംഎൽഎ ഉജ്ജ്വൽ രമൺ സിംഗിന് നൽകിയ മറുപടിയിൽ, 2017 ൽ 51582 കേസുകളാണ് സ്ത്രീകൾക്കെതിരായി നടന്ന അക്രമങ്ങളായി രജിസ്റ്റർ ചെയ്യപ്പെട്ടതെന്നും 2018 ൽ കേസുകളുടെ എണ്ണം 53608 ആയി ഉയർന്നെങ്കിലും 2019 ൽ 40867 ആയി കുറഞ്ഞെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. 
 

Follow Us:
Download App:
  • android
  • ios