പ്രീമിയം ബ്രാന്‍ഡ് മദ്യം ഇനി മാളുകളിലും; മദ്യവിതരണം ഉഷാറാക്കാന്‍ യുപി
നിയമം പരിഷ്കരിച്ചതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷിതമായി മദ്യം വാങ്ങുവാനുള്ള സാഹചര്യം ഒരുക്കുകയാണെന്ന് യുപി പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഭൂസ്റെഡ്ഢി പറഞ്ഞു
ലക്ക്നൗ: സംസ്ഥാനത്തെ മദ്യ ലഭ്യത ഉറപ്പാക്കാനായി നിയമങ്ങള്‍ അടക്കം പരിഷ്കരിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ഇനി മുതല്‍ മദ്യം, ബിയര്‍, വൈന്‍ എന്നിവ മാളുകളിലും ലഭിക്കും. പ്രീമിയം ബ്രാന്‍ഡുകള്‍ മാത്രമാകും മാളുകളിലൂടെ വില്‍ക്കുക. ഇതിനായി നിലവിലുള്ള എക്സൈസ് നിയമം ഉത്തര്‍പ്രദേശ് മന്ത്രിസഭ പരിഷ്കരിച്ചു.
വിദേശമദ്യം വിൽക്കാൻ അനുമതി നൽകുന്ന അബ്കാരി നിയമത്തിന് സർക്കാർ അംഗീകാരം നൽകുകയായിരുന്നു. ഗോവയിലെയും ഗുരുഗ്രാമിലെയും പോലെ മാളുകളിലെ ഒറ്റയായിട്ടുള്ള സ്ഥാപനങ്ങളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മദ്യം വില്‍ക്കാനാകും. ഇതുവരെ വിദേശ മദ്യം മാളുകളില്‍ വില്‍ക്കാന്‍ സാധിക്കില്ലായിരുന്നു.
എന്നാല്‍, നിയമം പരിഷ്കരിച്ചതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സുരക്ഷിതമായി മദ്യം വാങ്ങുവാനുള്ള സാഹചര്യം ഒരുക്കുകയാണെന്ന് യുപി പ്രിന്‍സിപ്പല്‍ സെക്രട്ടറി സഞ്ജയ് ഭൂസ്റെഡ്ഢി പറഞ്ഞു. സ്കോച്ച് പോലെ ഇറക്കുമതി ചെയ്ത വിദേശ നിര്‍മ്മിത മദ്യത്തിനൊപ്പം 700ഉം അതിന് മുകളില്‍ വിലയുള്ള ബ്രാന്‍ഡി, റാം, വോഡ്ക, ജിന്‍, വൈന്‍ എന്നിവയാണ് മാളുകളില്‍ വില്‍ക്കാനാവുക. 160 രൂപയ്ക്ക് മുകളിലുള്ള ബിയറും വില്‍ക്കാനാകും.