'സവർക്കറുടെ വാക്കുകൾ കോൺഗ്രസ് അംഗീകരിച്ചിരുന്നെങ്കിൽ രാജ്യം വിഭജിക്കുമായിരുന്നില്ല'.

ലഖ്‌നൗ: വി ഡി സവർക്കറെ (VD Savarkar) കോൺ​ഗ്രസ് (Congress) അപമാനിക്കുകയായിരുന്നെന്നും അദ്ദേഹത്തിന് അർഹിക്കുന്ന ആദരവ് ലഭിച്ചില്ലെന്നും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് (Yogi Adityanath). സ്വാതന്ത്ര്യത്തിന് ശേഷം സവർക്കർക്ക് ലഭിക്കേണ്ട ആദരവ് ലഭിച്ചില്ല. വിപ്ലവകാരി, എഴുത്തുകാരൻ, തത്ത്വചിന്തകൻ, കവി തുടങ്ങിയ എല്ലാ മേഖലയിലും പ്രതിഭയായ സവർക്കറെ കോൺഗ്രസ് നിരന്തരം അപരമാനിക്കുകയായിരുന്നു. സവർക്കറുടെ വാക്കുകൾ കോൺഗ്രസ് അംഗീകരിച്ചിരുന്നെങ്കിൽ രാജ്യം വിഭജിക്കുമായിരുന്നില്ല. പാകിസ്ഥാൻയാഥാർത്ഥ്യമല്ലെന്നും എന്നാൽ ഇന്ത്യ എപ്പോഴും ഇവിടെയുണ്ടാകുമെന്നും സവർക്കർ പറഞ്ഞിരുന്നുവെന്നും ആദിത്യനാഥ് പറഞ്ഞു.

Add Asianetnews as a Preferred SourcegooglePreferred

സവർക്കറുടെ ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്. പരിപാടിയിൽ സവർക്കറെക്കുറിച്ചുള്ള പുസ്തകം പ്രകാശനം ചെയ്തു. രാജ്യം സ്വതന്ത്രമാകണമെന്ന ഒരേയൊരു ലക്ഷ്യമേ സവർക്കറിനുണ്ടാ‌യിരുന്നുള്ളൂ. തന്റെ ജീവിതം മുഴുവൻ രാജ്യത്തിന് നൽകാനാണ് അദ്ദേഹം ചെലവഴിച്ചത്. അടൽ ബിഹാരി വാജ്‌പേയി സർക്കാർ പോർട്ട് ബ്ലെയറിലെ സെല്ലുലാർ ജയിലിൽ സവർക്കറുടെ പ്രതിമ സ്ഥാപിച്ചെന്നും പിന്നീട് കോൺഗ്രസ് സർക്കാർ നീക്കം ചെയ്തു.

ഇരുപതാം നൂറ്റാണ്ടിലെ മഹാനായ നായകനായിരുന്നു സവർക്കർ. രാജ്യത്തിനുവേണ്ടി ജീവിതത്തിൽ രണ്ട് ജീവപര്യന്തം തടവ് അനുഭവിച്ച വ്യക്തിയാണ് അദ്ദേഹമെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. എന്നാൽ അധികാരത്തിലിരുന്ന രാഷ്ട്രീയ പാർട്ടികൾ സവർക്കറെ ജിന്നയുമായി താരതമ്യപ്പെടുത്തി‌യെന്നും യോ​ഗി കുറ്റപ്പെടുത്തി.