രാജ്യദ്രോഹ കേസ്: ശശി തരൂര്‍ ഉള്‍പ്പടെയുള്ളവരുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു
ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കേസ്
ദില്ലി: വ്യാജവിവരം ട്വീറ്റ് ചെയ്തുവെന്ന പേരിലുള്ള രാജ്യദ്രോഹകുറ്റം ചുമത്തിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ഉള്‍പ്പടേയുള്ളവരുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. വിഷയത്തില്‍ രണ്ടാഴ്ചക്കം മറുപടി നല്‍കണം എന്ന് കാട്ടി കേന്ദ്രത്തിനും അഞ്ച് സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
ജനുവരി 26ന് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ച പോസ്റ്റുകള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തര്‍പ്രദേശ് പൊലീസ് ശശി തരൂര്‍ ഇന്ത്യാ ടുഡെയിലെ മാധ്യമ പ്രവര്‍ത്തകന്‍ രജദീപ് സര്‍ദേശായി, കാരവൻ മാഗസിന്റെ വിനോദ് കെ ജോസ് എന്നിവര്‍ക്കെതിരെ ആദ്യം കേസ് രജിസ്റ്റര്‍ ചെയ്തത്.
53 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ഇവര്‍ക്കെതിരെ ചുമത്തി. രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, മതസ്പർദ്ധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. സമാനമായ കേസ് ദില്ലി, മധ്യപ്രദേശ്, ഹരിയാന, കര്‍ണടാക പൊലീസുകളും രജിസ്റ്റര്‍ ചെയ്തിരുന്നു. ഗുരുഗ്രാം സൈബര്‍ സെല്‍ ഹരിയാനയിലും ഉത്തര്‍ പ്രദേശില്‍ നോയിഡ പോലീസുമായിരുന്നു കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിനെതിരെയായിരുന്നു ശശി തരൂര്‍ ഉള്‍പ്പടേയുള്ളവര്‍ സുപ്രീം കോടതിയെ സമീപിച്ചത്.