ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിന് എത്തി കാണാതായ 14 കാരി ശ്രീനന്ദയ്ക്കായുള്ള തെരച്ചിൽ ഇന്ന് രാവിലെ വീണ്ടും തുടങ്ങും. ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ ആകും തെരച്ചിൽ.
ബെംഗളൂരു: കർണാടകത്തിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിന് എത്തി കാണാതായ 14 കാരി ശ്രീനന്ദയ്ക്കായുള്ള തെരച്ചിൽ ഇന്ന് രാവിലെ വീണ്ടും തുടങ്ങും. ശ്രീനന്ദയെ കണ്ടെത്താനായി രൂപീകരിച്ച പ്രത്യേക ടാസ്ക് ഫോഴ്സിന്റെ നേതൃത്വത്തിൽ ആകും തെരച്ചിൽ. പൊലീസ് വനം വകുപ്പ് ഉദ്യോഗസ്ഥർക്കൊപ്പം അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ കൂടി ഉൾപ്പെടുന്നതാണ് ടാസ്ക് ഫോഴ്സ്. തെർമൽ ഡ്രോണുകൾ ഉപയോഗിച്ചുള്ള പരിശോധനയും രാവിലെ നടക്കും.
വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പരിശോധന ഊർജ്ജിതമാക്കാൻ ജില്ലാ ഭരണകൂടത്തിന് കർണാടക വനവകുപ്പ് മന്ത്രി ഈശ്വർ ഖന്ദ്രേ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ രാവിലെ മുതൽ രാത്രി വൈകി വരെ കൊക്കകളിൽ ഉൾപ്പെടെ പരിശോധന നടത്തിയെങ്കിലും കുട്ടിയെ കുറിച്ചുള്ള വിവരം ഒന്നും ലഭിച്ചിരുന്നില്ല. പ്രദേശത്ത് വന്നു പോയവരുടെ വിവരങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രത്തിന്റെ സമീപപ്രദേശങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ബാബുബുധൻഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ കാണാതായത്. മാതാപിതാക്കൾ ഉൾപ്പെട്ട 40 അംഗ സംഘത്തിനൊപ്പം പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറത്തുനിന്ന് എത്തിയതായിരുന്നു ശ്രീനന്ദ.
