തരൂരടക്കം 8 പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തു; കർഷകർക്കൊപ്പം ഉറച്ചു നിൽക്കുന്നുവെന്ന് രാഹുൽ
രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, മതസ്പർദ്ധ വളർത്തൽ എന്നീ വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. നോയിഡ പൊലീസാണ് എട്ട് പേർക്കെതിരെ കേസെടുത്തിട്ടുള്ളത്.
ദില്ലി: ശശി തരൂരിനും രാജ്ദീപ് സർദേശായിക്കുമെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി ഉത്തർപ്രദേശ് പൊലീസ് കേസെടുത്തു. ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്കെതിരെ ലഭിച്ച പരാതിയിലാണ് നടപടി. കാരവൻ മാഗസിന്റെ വിനോദ് കെ ജോസിനും റിപ്പോർട്ടർമാർക്കും എതിരെയും കേസെടുത്തിട്ടുണ്ട്. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളും ചുമത്തിയിട്ടുണ്ട്.
രാജ്യദ്രോഹം, ക്രിമിനൽ ഗൂഡാലോചന, മതസ്പർദ്ധ വളർത്തൽ എന്നിങ്ങനെ 11 വകുപ്പുകളാണ് ചുമത്തപ്പെട്ടിട്ടുള്ളത്. നോയിഡ പൊലീസാണ് എട്ട് പേർക്കെതിരെ കേസെടുത്തിട്ടുള്ളത്. കേസ് നിയമപരമായി നേരിടുമെന്ന് വിനോദ് കെ ജോസ് പ്രതികരിച്ചു. അഭിഭാഷകർ ഇതിനായുള്ള നടപടികൾ തുടങ്ങിയെന്നും കാരവാൻ എഡിറ്റർ പറഞ്ഞു.
പാർലമെന്റ് സമ്മേളനം തുടങ്ങാനിരിക്കെ മാധ്യമപ്രവർത്തകരടക്കമുള്ളവർക്കെതിരെ കേസെടുത്തത് വലിയ രാഷ്ട്രീയ വിവാദമായി മാറുവാൻ സാധ്യതയുണ്ട്.
ഇതിനിടെ കർഷകർക്ക് പിന്തുണയുമായി രാഹുൽ ഗാന്ധി രംഗത്തെത്തി.