ഛത്തീസ്ഗഡ് മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ ഒരുഘട്ടത്തിൽ നന്ദ് കുമാർ സായിയെ പരിഗണിച്ചിരുന്നു
റായ്പൂർ: ഛത്തീസ്ഗഡിൽ ബിജെപിക്ക് അപ്രതീക്ഷത പ്രഹരം നൽകി കോൺഗ്രസ്. മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ മുതിർന്ന ബി ജെ പി നേതാവ് നന്ദ് കുമാർ സായിയെ പാളയത്തിലെത്തിച്ചാണ് കോൺഗ്രസ് ഞെട്ടിച്ചത്. ഇന്നലെ ഇദ്ദേഹം ബി ജെ പിയിൽ നിന്ന് രാജി വെച്ചിരുന്നു. മുഖ്യമന്ത്രി ഭൂപേഷ് ഭാഗേലിന്‍റെ സാന്നിധ്യത്തിലാണ് നന്ദ് കുമാർ സായി കോൺഗ്രസിൽ ചേർന്നത്. ഛത്തീസ്ഗഢിലെ ഗോത്രവർഗങ്ങൾക്കിടയിൽ വലിയ സ്വാധീനമുള്ള നന്ദ് കുമാർ സായ്, നേരത്തെ പ്രതിപക്ഷ നേതാവായും പ്രവർത്തിച്ചിട്ടുണ്ട്. മുൻ എംപിയുമാണ് ഇദ്ദേഹം. ഛത്തീസ്ഗഡ് മുഖ്യമന്ത്രി സ്ഥാനത്തേക്കുവരെ ഒരുഘട്ടത്തിൽ നന്ദ് കുമാർ സായിയെ പരിഗണിച്ചിരുന്നു. എന്നാൽ രമൺ സിംഗിനായി നന്ദ് കുമാർ സായിക്ക് മാറിക്കൊടുക്കേണ്ടിവന്നിരുന്നു.
'പാർട്ടി വിട്ടത് മുഖ്യമന്ത്രി പദവിയുടെ പേരിലല്ല, ബിജെപി അപമാനിച്ച് ഇറക്കി വിട്ടു': ജഗദീഷ് ഷെട്ടർ
അതേസമയം അടുത്തിടെ കർണാടകടയിൽ ബി ജെ പി വിട്ട് കോൺഗ്രസിലെത്തിയ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ, പാർട്ടി വിടാനുള്ള കാരണം ഏഷ്യാനെറ്റ് ന്യൂസിലൂടെ വ്യക്തമാക്കി ഇന്ന് രംഗത്തെത്തി. സീറ്റ് നൽകാതെ തഴഞ്ഞതുകൊണ്ടോ മുഖ്യമന്ത്രി പദവിയുടെയോ പേരിലല്ല ബിജെപി വിട്ടതെന്നാണ് ജഗദീഷ് ഷെട്ടർ പറഞ്ഞത്. ബി ജെ പി തന്നെ അപമാനിച്ചാണ് ഇറക്കി വിട്ടതെന്നും ഷെട്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പത്രികാ സമർപ്പണത്തിന് ഒരു ദിവസം മുമ്പ് കർണാടകയുടെ ചുമതലയുള്ള കേന്ദ്രമന്ത്രി ധർമേന്ദ്രപ്രധാൻ വിളിച്ചു സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന് കത്തെഴുതിത്തരാൻ പറഞ്ഞു. വേണമെങ്കിൽ മാതൃക അയക്കാം, അതിൽ ഒപ്പിട്ട് തരണമെന്നാണ് പറഞ്ഞത്. വളരെ മോശം പെരുമാറ്റമാണ് നേരിട്ടതെന്നും മുതിർന്ന നേതാക്കളെ കൈകാര്യം ചെയ്യാൻ പ്രധാന് അറിയില്ലെന്നും ഷെട്ടർ പറഞ്ഞു. മുറിവേറ്റത് തന്റെ ആത്മാഭിമാനത്തിനാണ്. നേരത്തേ മര്യാദയ്ക്ക് പറഞ്ഞെങ്കിൽ താൻ മത്സരത്തിൽ നിന്ന് മാറിയേനേ. ബിജെപി തോറ്റാൽ കാരണക്കാർ ബി എൽ സന്തോഷും കൂട്ടരുമാണ്. ബി എൽ സന്തോഷ് വ്യക്തിതാൽപര്യങ്ങളുടെ പേരിൽ ബിജെപിയിൽ കാര്യങ്ങൾ തീരുമാനിക്കുകയാണ്. കർണാടക ബിജെപിയിൽ ഉൾപ്പാർട്ടി ജനാധിപത്യമില്ല. കോൺഗ്രസ് മികച്ച ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും. ദിവസം തോറും ബിജെപിയുടെ പ്രഭാവം മങ്ങുന്നുവെന്നും കർണാടകയിൽ 140-150 സീറ്റ് വരെ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നും ഷെട്ടർ കൂട്ടിച്ചേർത്തു.
