ഒന്‍പത് സംസ്ഥാനങ്ങളില്‍ നിന്നായി 11 പേര്‍; മോദി മന്ത്രിസഭയിലെ വനിതകള്‍
ഇന്ന് ഏഴ് വനിതാ മന്ത്രിമാര്‍ കൂടി ചുമതലയേറ്റതോടെ ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നായി 11 വനിതാ മന്ത്രിമാർ മോദി മന്ത്രിസഭയില്‍ ഇടം പിടിച്ചു.
ദില്ലി: അടിമുടി മാറ്റങ്ങളുമായാണ് രണ്ടാം മോദി സർക്കാരിന്റെ മന്ത്രിസഭ. വനിതാ പ്രാധിനിത്യവും ദളിത് പ്രാധിനിത്യവും ഉറപ്പിച്ചുള്ള 43 മന്ത്രിമാരടങ്ങിയ പുതിയ ക്യാബിനറ്റില്‍ എഴ് വനിതകള്‍ക്കാണ് മന്ത്രിസ്ഥാനം നല്‍കിയത്. ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി, ഗ്രാമ വികസന മന്ത്രി സിദ്വി നിരഞ്ജന്‍ റോയ്, പട്ടിക ജാതി വകുപ്പ് മന്ത്രി രേണുക സിങ് എന്നവരായിരുന്നു മോദി മന്ത്രിസഭയിലെ വനിതാ സാന്നിദ്ധ്യം.
ഇന്ന് ഏഴ് വനിതാ മന്ത്രിമാര്‍ കൂടി ചുമതലയേറ്റതോടെ ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നായി 11 വനിതാ മന്ത്രിമാർ മോദി മന്ത്രിസഭയില്‍ ഇടം പിടിച്ചു. മീനാക്ഷി ലേഖിയാണ് പുതിയ വനിതാ മന്ത്രിമാരില്‍ പ്രമുഖ. ദില്ലിയിൽ നിന്നുള്ള എംപിയാണ് മീനാക്ഷി. അഭിഭാഷക എഴുത്തുകാരി എന്ന് നിലയിൽ ശ്രദ്ധ നേടിയ മീനാക്ഷി ലേഖി ബിജെപിയിലെ പാർലമെന്റിലെ കരുത്തുറ്റ ശബ്ദമാണ്.
ജാര്‍ഖണ്ഡില്‍ നിന്നുള്ള ലോക്സഭ എംപിയും എസ്ടി വിഭാഗം നേതാവുമായ അന്നപൂര്‍ണ്ണ ദേവി യാദവ്, യുപിയിൽ നിന്നുള്ള എംപിയും മുൻ കേന്ദ്രമന്ത്രിയുമായ അപ്നാ ദൾ നേതാവ് അനുപ്രിയ പട്ടേല്‍, കർണാടകയില്‍ നിന്നുള്ള എംപിയും ബിജെപി കർണാടക വൈസ് പ്രസിഡന്‍റും ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തയുമായ ശോഭ കരന്തലജെ, മികച്ച വനിത പാര്‍ലമെന്‍റേറിയനുള്ള 2010ലെ പുരസ്കാരത്തിന് അര്‍ഹയായ മാഹാരാഷ്ട്ര ലോകസഭാംഗവും എസ് സി വിഭാഗം നേതാവുമായ ഭാരതി പ്രവീണ്‍ പവാറും മന്ത്രിസഭയില്‍ ഇടം നേടി.
ഗുജറാത്തില്‍ നിന്നുള്ള ലോക്സഭാംഗം, ദര്‍ശന വിക്രം ജര്‍ദോഷ്, ത്രിപുരയില്‍ നിന്നുള്ള ലോക്സഭാംഗവും ബിജെപിക്കാരുടെ ത്രിപുരയിലെ ദീദിയാ ബിജെപി ജനറല്‍ സെക്രട്ടറി പ്രതിമ ഭൗമിക്കും മോദി 2.0 ക്യാബിനറ്റില്‍ ഇടം നേടി. 78 വനിതാ എംപിമാരാണ് ഇത്തവണ പാര്‍ലമെന്‍റിലെത്തിയത്. അതില്‍ 41 പേരും ബിജെപിയുടെ എംപിമാരാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona