മിൽക്ക് ബെൽ എന്ന ബ്രാൻഡിന്റെ ഐസ്ക്രീമിലാണ് പല്ലിയെ കണ്ടത്. സംഭവത്തിന് ശേഷം കമ്പനിയിൽ പരിശോധന നടത്തി.

ലുധിയാന: കഴിച്ചുകൊണ്ടിരുന്ന ഐസ്ക്രീമിൽ നിന്ന് ഏഴ് വയസുകാരന് പല്ലിയെ കിട്ടിയ സംഭവത്തിൽ നടപടിയുമായി അധികൃതർ. പഞ്ചാബിലുള്ള ലുധിയാനയിലുള്ള സുന്ദർ നഗറിലാണ് സംഭവം നടന്നത്. ഗ്രാമത്തിൽ കൊണ്ടുവന്ന് ഐസ്ക്രീം വിറ്റ ഒരാളുടെ കൈയിൽ നിന്നാണ് ഏഴ് വയസുകാരൻ 20 രൂപ കൊടുത്ത് രണ്ട് ഐസ്ക്രീം ചോക്കോബാർ കുൾഫി വാങ്ങിയത്. മിൽക്ക് ബെൽ എന്നാണ് ഇതിൽ ബ്രാൻഡിന്റെ പേരായി രേഖപ്പെടുത്തിയിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

വീട്ടിൽ വെച്ച് ഐസ്ക്രീം കഴിക്കുമ്പോൾ ഏഴ് വയസുകാരൻ അതിനകത്ത് പല്ലിയെ കണ്ടതിനെ തുടർന്ന് അമ്മൂമ്മയോട് വിവരം പറഞ്ഞു. അമ്മൂമ്മ അയൽക്കാരെയും മറ്റ് നാട്ടുകാരെയുമൊക്കെ അറിയിച്ചു. പിന്നീട് നാട്ടുകാർ ചേർന്ന് ഐസ്ക്രീം വിൽപനക്കാരനെ തടഞ്ഞുവെച്ച് വിൽപ്പന നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ ഐസ്ക്രീം താൻ ഉണ്ടാക്കിയതല്ലെന്നും ഫാക്ടറിൽ നിന്ന് എടുത്തുകൊണ്ടു വന്ന് വിൽക്കുക മാത്രമാണ് താൻ ചെയ്തതെന്നും ഇയാൾ അവകാശപ്പെട്ടു.

ഇയാൾ പിന്നെയും പ്രദേശത്ത് ഐസ്ക്രീം വിൽപന തുടർന്നതോടെ നാട്ടുകാർ പ്രശ്നമുണ്ടാക്കി. വിൽക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ച് ഇയാളെ പറഞ്ഞയക്കുകയും ചെയ്തു. കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്ക തോന്നിയ വീട്ടുകാർ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കുട്ടിയ്ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്നാണ് റിപ്പോർട്ടുകൾ.

വിവരമറിഞ്ഞ് ആരോഗ്യ വകുപ്പ് അധികൃതർ നടപടി തുടങ്ങി. ജില്ലാ ആരോഗ്യ വകുപ്പ് അധികൃതർ ഐസ്ക്രീം നിർമാണ കേന്ദ്രത്തിൽ പരിശോധന നടത്തി. ഇവിടെ നിരവധി വീഴ്ചകൾ കണ്ടെത്തി. ശുചിത്വ മാനദണ്ഡങ്ങൾ ഉൾപ്പെടെ പാലിക്കാത്തതിന് സ്ഥാപനത്തിന് പിഴ ചുമത്തുകയും ചെയ്തു. ഐസ്ക്രീമിൽ മാലിന്യം കലർന്നത് എങ്ങനെയെന്ന് പരിശോധിക്കാൻ സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ച് ഐസ്ക്രീം നിർമാതാവിന് നോട്ടീസ് നൽകിയതായും അധികൃതർ അറിയിച്ചു.