യുഎസിനെതിരെ വിമർശനവുമായി ശശി തരൂർ എംപി. ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ യുഎസ് ഭരണകൂടം ഖേദപ്രകടനമോ അനുശോചനമോ നടത്താത്ത സംഭവത്തിലാണ് ശശി തരൂരിൻ്റെ വിമർശനം. 

ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ അനുശോചനമോ രേഖപ്പെടുത്താത്ത യുഎസ് ഭരണകൂടത്തിൻ്റെ നടപടിയെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. അതീവ ഞെട്ടലോടെയാണ് അമേരിക്കയുടെ ഔദ്യോഗിക പ്രസ്താവന വായിച്ചതെന്നും നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ യാതൊരുവിധ ഖേദപ്രകടനമോ അനുശോചനമോ അതിൽ ഇല്ലെന്നും ശശി തരൂർ എക്സിൽ കുറിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"അതീവ ഞെട്ടലോടെയാണ് അമേരിക്കയുടെ ഈ ഔദ്യോഗിക പ്രസ്താവന ഞാൻ വായിച്ചത്. നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ യാതൊരുവിധ ഖേദപ്രകടനമോ അനുശോചനമോ ഇതിലില്ല. ഒരു സുഹൃത്തിനും തന്ത്രപ്രധാന പങ്കാളിക്കും ഇത്രയധികം സംവേദനശൂന്യമായി പെരുമാറാൻ എങ്ങനെ സാധിക്കുന്നു?"- ശശി തരൂർ ചോദിച്ചു.

നിയമങ്ങൾ പാലിക്കാത്ത ഒരു വാണിജ്യ കപ്പലിനെ മാരകമല്ലാത്ത മറ്റ് മാർഗങ്ങളിലൂടെ തടയാൻ കഴിയുമായിരുന്നില്ലേ എന്നും ശശി തരൂർ ചോദിച്ചു. സിവിലിയൻ ജീവനക്കാരെ കൊല്ലാൻ ലക്ഷ്യമിട്ട് മിസൈലുകൾ തൊടുക്കാതെ തന്നെ, ഒരു കപ്പലിന്റെ എൻജിനോ നിയന്ത്രണ സംവിധാനങ്ങളോ പ്രവർത്തനരഹിതമാക്കാൻ കഴിയില്ലേ? ഈ നിർണായക സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന മിക്കവാറും എല്ലാ ചരക്ക് കപ്പലുകളിലും ഇന്ത്യൻ ജീവനക്കാരുണ്ട്. അവരെയെല്ലാം ഇപ്പോൾ അമേരിക്കൻ മിസൈലുകൾക്ക് ഇരയാക്കാവുന്നവരായിട്ടാണോ കണക്കാക്കുന്നത്? ഈ സമീപനം അംഗീകരിക്കാനാവില്ല. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം മാർക്കോ റൂബിയോയോട് നേരിട്ട് പറഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നുവെന്നും ശശി തരൂർ പോസ്റ്റിൽ കൂട്ടിച്ചേർത്തു.

പ്രതിഷേധമറിയിച്ച് കേന്ദ്രം

യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ വിദേശകാര്യ മന്ത്രി എസ് ജയങ്കർ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയെ ഫോണിൽ വിളിച്ച് കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. വാണിജ്യ കപ്പലുകൾക്കെതിരെ യുഎസ് സൈന്യം നടത്തുന്ന മാരകമായ നടപടികൾ ന്യായീകരിക്കാൻ കഴിയില്ലെന്ന് എസ് ജയശങ്കർ അറിയിച്ചു. വിഷയത്തിൽ കേന്ദ്ര സർക്കാർ യുഎസിൻ്റെ ഉന്നത നയതന്ത്ര പ്രതിനിധിയെ വിളിച്ച് കടുത്ത പ്രതിഷേധം അറിയിച്ചിരുന്നു. ഗൾഫ് ഓഫ് ഒമാനിൽ പലാവു പതാകയേന്തിയ 'സെറ്റബെല്ലോ' എന്ന എണ്ണക്കപ്പലിന് നേരെ അമേരിക്കൻ നാവിക സേന നടത്തിയ ആക്രമണത്തിലാണ് കപ്പൽ ജീവനക്കാരായ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടത്.