പ്രവാസികളെ മടക്കി കൊണ്ടു വരാൻ കപ്പലുകൾ സജ്ജമെന്ന് നാവികസേന
ഗൾഫ് മേഖലയിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെ മടക്കി കൊണ്ടു വരാനായി തയ്യാറെടുക്കാൻ ഞങ്ങൾക്ക് നിർദേശം കിട്ടി. പിന്നാലെ ഞങ്ങളുടെ കപ്പലുകളും ഈ ദൗത്യത്തിനായി സജ്ജമാക്കിയിട്ടുണ്ട്.
ദില്ലി: പ്രവാസികളെ മടക്കികൊണ്ടുവരാൻ നാവികസേനയുടെ യുദ്ധക്കപ്പലുകൾ സജ്ജമാക്കിയിട്ടുണ്ടെന്ന് നാവികസേന അറിയിച്ചു. സേനാമേധാവിമാർ നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് നാവികസേനാ മേധാവി ഗൾഫിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ സേന ഒരുക്കങ്ങൾ പൂർത്തിയാക്കിയ വിവരം അറിയിച്ചത്.
ഗൾഫ് മേഖലയിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെ മടക്കി കൊണ്ടു വരാനായി തയ്യാറെടുക്കാൻ ഞങ്ങൾക്ക് നിർദേശം കിട്ടി. പിന്നാലെ ഞങ്ങളുടെ കപ്പലുകളും ഈ ദൗത്യത്തിനായി സജ്ജമാക്കിയിട്ടുണ്ട്. തുടർ നിർദേശം ലഭിച്ചാലുടൻ കപ്പലുകൾ ഗൾഫിലേക്ക് പുറപ്പെടാൻ സജ്ജമാണ് - നാവികസേനാ മേധാവി കരംബീർസിംഗ് വ്യക്തമാക്കി.
അതേസമയം റെഡ് സോണുകളിൽ ഈ ഘട്ടത്തിൽ സൈന്യത്തെ വിന്യസിക്കേണ്ട ആവശ്യമില്ലെന്ന് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അറിയിച്ചു. ലോക്ക് ഡൗൺ നടപ്പാക്കുക എന്ന ദൗത്യം പൊലീസ് സേനകൾ വളരെ നല്ല രീതിയിൽ ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡ് പ്രതിരോധത്തിനായി മുന്നിൽ നിൽക്കുന്ന എല്ലാവർക്കും സൈന്യത്തിന്റെ പിന്തുണയുണ്ടെന്നും ആരോഗ്യ പ്രവർത്തകർ ശുചീകരണ പ്രവർത്തകർ പൊലീസുകാർ , ഹോം ഗാർഡുകൾ, അവശ്യസാധനങ്ങൾ വിതരണം ചെയ്യുന്നവർ,മാധ്യമങ്ങൾ ആരെയും ഈ ഘട്ടത്തിൽ വിസ്മരിക്കാനാകില്ലെന്നും ജനറൽ ബിപിൻ റാവത്ത് പറഞ്ഞു.
ആരോഗ്യപ്രവത്തകരോടുള്ള ആദരസൂചകമായി ഞായറാഴ്ച ഏയർഫോഴ്സ് ഫ്ലൈ പാസ് നടത്തും. ശ്രീനഗർ മുതൽ തിരുവനന്തപുരം വരെയാണ് ഫ്ലൈപാസ്. കൊവിഡിനെതിരെ പോരാട്ടം നടത്തുന്നവർക്ക് ആദരമറിയിച്ചാണ് പരിപാടി. കര നാവിക സേനകളും ആരോഗ്യപ്രവർത്തകരെ അഭിവാദ്യം ചെയ്തുള്ള പ്രകടനങ്ങൾ നടത്തും. വ്യോമസേനയുടെ രണ്ടാമത്തെ ഫ്ളൈ പാസ് അസം മുതൽ ഗുജറാത്ത് വരെയും നടക്കും. ഫ്ളൈപാസിൽ യുദ്ധവിമാനങ്ങളും ഉണ്ടാകും .നാവിക സേനയുടെ ഹെലികോപ്റ്ററുകളും പങ്കെടുക്കും. ഞായറാഴ്ച രാവിലെ 8 മണിമുതൽ 9 മണിവരെ ചടങ്ങ് നടക്കും
അതേസമയം കരസേനയിൽ 14 പേർക്ക് കൊവിഡ് ബാധിച്ചതായും ഇതിൽ 5 പേർക്ക് രോഗം ഭേദമായെന്നും കരസേനാമേധാവി ജനറൽ നരവനേ അറിയിച്ചു. കൊവിഡിനെ പ്രതിരോധിക്കാൻ എല്ലാ മുൻകരുതലുകളും കരസേനയിൽ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ ദില്ലി മയൂർവിഹാറിലെ സിആർപിഎഫ് ക്യാമ്പിൽ കൊവിഡ് രോഗികളായ ജവാന്മാരുടെ എണ്ണം 102 ആയി. ഇന്ന് 37പേർക്ക് കൂടി രോഗം സ്ഥീരീകരിച്ചു. അർധസൈനികവിഭാഗത്തിന്റെ ക്യാമ്പികളിലെ ഇതുവരെ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഏറ്റവും വലിയ സംഖ്യയാണിത്. നേരത്തെ ഇവിടെ രോഗം ബാധിച്ച് ഒരു ജവാൻ മരിച്ചിരുന്നു. ഇദ്ദേഹത്തിൽ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടർന്നത്. 350 പേരുള്ള ക്യാമ്പ് പൂർണ്ണമായി അടച്ചിരിക്കുകയാണ്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തേടിയിരുന്നു.