തൃണമൂൽ കോൺഗ്രസിന് പിന്നാലെ ശിവസേന ഉദ്ദവ് വിഭാഗത്തിലും കൂറുമാറ്റത്തിന് സാധ്യത തെളിയുന്നു. ചില എംപിമാർ ഏക്നാഥ് ഷിൻഡെ പക്ഷവുമായി ബന്ധപ്പെട്ടുവെന്ന റിപ്പോർട്ടുകളെ തുടർന്ന് ഉദ്ധവ് താക്കറെ അടിയന്തര യോഗം വിളിച്ചു. പാർട്ടിയുടെ ഒൻപത് എംപിമാരിൽ നാല് പേർ വരെ മറുകണ്ടം ചാടാൻ തയ്യാറെടുക്കുന്നുവെന്നാണ് സൂചന.
മുംബൈ : തൃണമൂൽ കോൺഗ്രസിന് പിന്നാലെ ശിവസേന ഉദ്ദവ് വിഭാഗത്തിലും കൂറുമാറ്റമെന്ന് സൂചന. ഉദ്ധവ് താക്കറെ എംപിമാരുടെ അടിയന്തര യോഗം വിളിച്ചു. ചില എംപിമാർ ശിവസേന ഷിൻഡെ പക്ഷവുമായി ബന്ധപ്പെട്ടുവെന്നാണ് പുറത്ത് വരുന്ന വിവരം. പാർട്ടി ഐക്യം ഉറപ്പാക്കാനാണ് ഉദ്ധവിന്റെ നീക്കം. ഒൻപത് എംപിമാരാണ് പാർട്ടിക്കുള്ളത്. ഇതിൽ നാല് പേർ മറുകണ്ടം ചാടാൻ തയ്യാറെടുക്കുന്നുവെന്നാണ് വിവരം. ഉദ്ദവ് താക്കറെ വിളിച്ച് യോഗം മുംബൈയിൽ തുടങ്ങി . രണ്ട് എംപിമാർ യോഗത്തിന് എത്തിയില്ലെന്നാണ് വിവരം.
തൃണമൂൽ കോൺഗ്രസിന് പിന്നാലെയാണ് ശിവസേനയിലെ ഭിന്നതയും മറ നീക്കി പുറത്തു വരുന്നത്. ശിവസേന ഉദ്ധവ് വിഭാഗത്തിന് ലോക്സഭയിൽ 9 എംപിമാരാണ് ഉള്ളത്. ഏക്നാഥ് ഷിൻഡെയുടെ ശിവസേനയ്ക്ക് 7 എംപിമാരും. ഉദ്ധവിൻറെ പാർട്ടിയിലെ ആറ് എംപിമാരുമായി ഷിൻഡെ സംസാരിക്കുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഇവർ ഷിൻഡെ വിഭാഗത്തിൽ ലയിക്കാനാണ് ചർച്ച നടക്കുന്നത്. അരവിന്ദ് സാവന്ത്, അനിൽ ദേശായി എന്നീ രണ്ട് എംപിമാർ ഉദ്ധവ് താക്കറെയ്ക്കൊപ്പം ഉറച്ചു നിൽക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മറ്റുള്ളവർ കൂറുമാറിയാൽ അത് നരേന്ദ മോദി സർക്കാരിന് ലോക്സഭയിൽ വലിയ മേൽക്കൈ നല്കും.
വിമത നീക്കം നടത്തുന്ന ടിഎംസി എംപിമാർ തിങ്കളാഴ്ച ലോക്സഭാ സ്പീക്കറെ കണ്ട് പ്രത്യേക ബ്ലോക്കാകാൻ കത്ത് നൽകും. നിലവിൽ എൻഡിഎ പക്ഷത്ത് 293 എംപിമാരുണ്ട്. വിമത ടിഎംസി കൂടി ചേർന്നാൽ ഇത് 313 ആകും. ശിവസേനയിലെ എംപിമാരെ ചാടിച്ച് ഇത് 320 ആയി ഉയർത്താനാണ് ബിജെപി നീക്കം. ചെറു പാർട്ടികളും സ്വതന്ത്രരും ചേർന്ന് 10 പേർ കൂടി ലോക്സഭയിൽ ഉണ്ട്. ഡിഎംകെയുടെ 22 പേരെ കൂടി കൂടെ നിറുത്താനായാൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ വനിതാ സംവരണവും മണ്ഡലപുനർനിർണയവും പാസാക്കിയെടുക്കാൻ ബിജെപിക്ക് കഴിയും.


