സിംഗു കൊലപാതകം; സമരക്കാരെ ഒഴിപ്പിക്കണം, സുപ്രീംകോടതിയിൽ അപേക്ഷ, നിഹാങ്കുകളെ തിരിച്ചയക്കണമെന്നും ആവശ്യം
സമരക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വേഗത്തിൽ തീര്‍പ്പാക്കണം. ഈ രീതിയിൽ സമരം തുടരുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശതതിന്‍റെ ലംഘനമാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.
ദില്ലി: സിംഗുവിലെ കൊലപാതകം ചൂണ്ടിക്കാട്ടി സമരക്കാരെ ഉടൻ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ (supreme court) അപേക്ഷ. കൊലപാതകം ഉൾപ്പടെയുള്ള സംഭവങ്ങൾ കണക്കിലെടുത്ത് സമരക്കാരെ ഉടൻ ഒഴിപ്പിക്കണമെന്നാണ് ആവശ്യം. കൊവിഡ് ഭീഷണി മാത്രമല്ല, സ്ത്രീയെ ബലാൽസംഗം ചെയ്തും യുവാവിനെ തല്ലിക്കൊന്നും കര്‍ഷക സമരത്തിന്‍റെ പേരിൽ വലിയ അതിക്രമം നടക്കുന്നു എന്നാണ് സ്വാദി ഗോയൽ, സഞ്ജീവ് നേവാര്‍ എന്നിവര്‍ നൽകിയ അപേക്ഷയിൽ പറയുന്നത്. സമരക്കാരെ ഒഴിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വേഗത്തിൽ തീര്‍പ്പാക്കണം. ഈ രീതിയിൽ സമരം തുടരുന്നത് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശതതിന്‍റെ ലംഘനമാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു.
ഇന്നലെ രാവിലെയാണ് സിംഗുവിലെ കര്‍ഷക സമരസ്ഥലത്ത് യുവാവിനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് സിഖ് നിഹാങ്കായ സരബ്ജീദ് സിംഗ് ഹരിയാന പൊലീസിന് മുന്നിൽ കീഴങ്ങി. കൂടുതൽ പേര്‍ക്ക് കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പുറത്തുവന്ന ദൃശ്യങ്ങൾ പരിശോധിച്ചാകും കൂടുതൽ അറസ്റ്റ്. ദളിത് സിഖ് സമുദായത്തിൽപ്പെട്ട യുവാവാണ് കൊല്ലപ്പെട്ടത്. പഞ്ചാബ് തരണ്‍താരണിലെ വീട്ടിൽ നിന്ന് ചന്തയിൽ പണിക്ക് പോയ യുവാവ് എങ്ങനെ സമരസ്ഥലത്ത് എന്നത് വ്യക്തമല്ല. മൂന്ന് കുട്ടികളുടെ അച്ഛനമാണ് ഇയാള്‍.
അതേസമയം സംഭവത്തിൽ നിന്ന് അകലം പാലിക്കാനാണ് കര്‍ഷക സംഘടനകളുടെ തീരുമാനം. പുതിയ സാഹര്യത്തിൽ നിഹാങ്കുകളെ സമരസ്ഥലത്ത് നിന്ന് തിരിച്ചയക്കണമെന്നാണ് ഒരു വിഭഗം കര്‍ഷക സംഘടനകളുടെ ആവശ്യം. ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് സംയുക്ത കിസാൻ മോര്‍ച്ച നേതാക്കൾ അറിയിച്ചു.