'സിംഘുവിൽ കർഷകരെ കൈയേറ്റം ചെയ്തത് ജയ് ശ്രീറാം വിളിച്ചെത്തിയവർ', ആക്രമണം യാദൃശ്ചികമല്ലെന്നും യെച്ചൂരി
ആർഎസ് എസ് ബിജെപി പ്രവർത്തകരാണെന്നും കർഷകരെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നാണ് സംഭവത്തെ കുറിച്ച് കർഷക നേതാക്കളുടെ പ്രതികരണം.
ദില്ലി: കേന്ദ്രസർക്കാരിന്റെ കർഷക നിയമങ്ങൾക്കെതിരായ സമരത്തെ അട്ടിമറിക്കാൻ കേന്ദ്ര സർക്കർ ശ്രമിക്കുന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സിംഘുവിലെ പൊലീസ് ആക്രമണത്തെ യാദൃശ്ചികമായി കാണാനാവില്ല. ജയ് ശ്രീറാം വിളികളുമായിവന്ന ഒരു കൂട്ടംപേരാണ് സിംഘുവിൽ കർഷകരെ കൈയേറ്റം ചെയ്തതെന്നും യെച്ചൂരി ആരോപിച്ചു.
സിഘുവിലെ കർഷകരുടെ സമരവേദിയിലെത്തിയ ഒരു വിഭാഗം പ്രതിഷേധക്കാർ സമരവേദികളിൽ ചിലത് തല്ലിപ്പൊളിക്കുകയും കർഷകരെ ആക്രമിക്കുകയുമായിരുന്നു. തുടർന്ന് കർഷകരും തിരിച്ചടിച്ചു. കർഷകരും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടിയതോടെ സ്ഥലത്ത് കല്ലേറും സംഘർഷാവസ്ഥയും ഉണ്ടായി പൊലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജും പ്രയോഗിച്ചു.
പ്രതിഷേധക്കാരെന്ന വ്യാജേനെയെത്തിയത് ആർഎസ് എസ് ബിജെപി പ്രവർത്തകരാണെന്നും കർഷകരെ തല്ലിച്ചതയ്ക്കുകയായിരുന്നുവെന്നാണ് സംഭവത്തെ കുറിച്ച് കർഷക നേതാക്കളുടെ പ്രതികരണം. ഇതിന് പിന്നാലെയാണ് യെച്ചൂരിയും വിഷയത്തിൽ പ്രതികരിച്ചത്.