തൃണമൂൽ കോൺഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയിൽ ചേർന്നേക്കും. ടിഎംസിയിൽ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു.
കൊൽക്കത്ത: മമത ബാനർജിയിക്ക് വീണ്ടും കനത്ത തിരിച്ചടി. തൃണമൂൽ കോൺഗ്രസ് വിട്ട ആറ് എംപിമാർ ബിജെപിയിൽ ചേർന്നേക്കും. ടിഎംസിയിൽ നിന്ന് രാജിവെച്ച സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വീട്ടിലെത്തി സന്ദർശിച്ചു. ശർമിള സർക്കാർ, പ്രസുൺ ബാനർജി, ജഗദീഷ് ബാസുനിയ, കാളിപാഗ സോറെൻ, അരുപ് ചക്രബർത്തി എന്നീ ലോക്സഭ എംപിമാരും ബിജെപി നേതാവിനെ കണ്ടു.
തൃണമൂലിലെ വിമത എംപിമാരുമായി സുവേന്ദു അധികാരിയും കൂടിക്കാഴ്ച നടത്തി. ലോക്സഭയിൽ നിന്ന് എംപിമാർ രാജിവയ്ക്കുന്നതടക്കം വഴികൾ ചർച്ചയായെന്നാണ് ലഭ്യമാകുന്ന വിവരം. തൃണമൂല്‍ കോണ്‍ഗ്രസ് കടുത്ത പ്രതിരോധത്തിലായിരിക്കെയാണ് രാജ്യസഭാംഗത്വം രാജിവെച്ച് മുതിര്‍ന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയി എംപി പാര്‍ട്ടി വിട്ടത്. മമത ബാനര്‍ജി ദില്ലിയില്‍ തുടരുമ്പോഴാണ് വിമത ക്യാമ്പിന് ശക്തി പകര്‍ന്നുള്ള സുഖേന്ദു ശേഖര്‍ റോയിയുടെ രാജി. രാവിലെ പാര്‍ലമെന്‍റിലെത്തി രാജിക്കത്ത് നല്‍കുകയായിരുന്നു. നിയമസഭയിലെ പൊട്ടിത്തെറി പാര്‍ലമെന്‍റിലേക്കും വൈകാതെ എത്തുമെന്ന് സുഖേന്ദു ശേഖര്‍ റോയ് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ, ബിജെപിയില്‍ ചേരാനുള്ള ക്ഷണം നിരസിച്ചെന്നായിരുന്നു രാജി നല്‍കിയ ശേഷം സുഖേന്ദു വ്യക്തമാക്കിയത്.
