പക്ഷാഘാതം വന്ന് തളർന്നു കിടപ്പിലായിരുന്ന 72-കാരിയായ അമ്മയെ മകൻ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി. കഴിഞ്ഞ നാലഞ്ച് വർഷമായി കിടപ്പിലായിരുന്നു വയോധിക.
ബെംഗളൂരു: തളർന്നു കിടപ്പിലായിരുന്ന വൃദ്ധയായ അമ്മയെ മകൻ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് തള്ളിയിട്ടു കൊലപ്പെടുത്തി. ബെംഗളൂരുവിലെ ആർ ആർ നഗറിൽ ബി ഇ എം എൽ ലേഔട്ടിലാണ് സംഭവം. സവിത്രമ്മ (72) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ നാലഞ്ച് വർഷമായി പക്ഷാഘാതം പിടിപെട്ട് കിടപ്പിലായിരുന്നു ഇവർ. ഞായറാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.
കൊലപാതകത്തിന് പിന്നാലെ സവിത്രമ്മയുടെ മകൻ വെങ്കിടേഷിനെ (42) പൊലീസ് കസ്റ്റഡിയിലെടുത്തു. ദീർഘകാലമായി അസുഖബാധിതയായി അമ്മ കിടപ്പിലായതു കാരണമുള്ള മാനസിക വിഷമമാണ് ക്രൂരമായ ഈ പ്രവൃത്തിക്ക് മകനെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. നാലാം നിലയിൽ നിന്ന് താഴേക്ക് വീണ സവിത്രമ്മ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
സംഭവത്തിൽ ആർ ആർ നഗർ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കൃത്യം നടന്ന സാഹചര്യം വ്യക്തമാകേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക തർക്കങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കുന്നതിനൊപ്പം പ്രതിയുടെ മാനസിക നില വിലയിരുത്തുന്നതിനായി മെഡിക്കൽ പരിശോധനയും നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
