ഡോക്ടർ വിളിച്ചു, കൊവിഡ് ബാധിച്ച് മരണത്തോടടുക്കുന്ന അമ്മയ്ക്കായി പാട്ടുപാടി മകൻ, കണ്ണുനിറയ്ക്കുന്ന കുറിപ്പ്
മകൻ പാടുന്നത് അമ്മ കണ്ടുനിന്നു. നഴ്സമാർ അടക്കം നിശബ്ദരായി. പാടുന്നതിനിടയിലും അയാൾ തകർന്നുപോകുന്നുണ്ടായിരുന്നു. എന്നാലും അയാൾ പാടി അവസാനിപ്പിച്ചു...
ദില്ലി: കൊവിഡിനോട് പോരാടി മരണത്തോടടുത്തിരിക്കുന്ന അമ്മയ്ക്കുവേണ്ടി ആ മകൻ പാട്ടുപാടി, ഡോക്ടറുടെ ഫോണിലൂടെ....! സമൂഹമാധ്യമങ്ങളിൽ കണ്ണുനിറയ്ക്കുകയാണ് ദില്ലിയിലെ ഡോക്ടറുടെ കുറിപ്പ്. ദിപ്ഷിഖ ഘോഷ് എന്ന ഡോക്ടറുടേതാണ് കുറിപ്പ്. സംഗമിത്ര ചാറ്റർജിയെന്ന കൊവിഡ് രോഗിയ്ക്കായി ക്കായി ദിപ്ഷിഖ അവരുടെ ബന്ധുക്കളെ വീഡിയോ കോൾ ചെയ്തപ്പോഴാണ് അവരുടെ മകൻ തന്റെ അമ്മയ്ക്കൊപ്പം അൽപ്പം സമയം അനുവദിക്കാൻ അപേക്ഷിച്ചത്. ദിപിഷിഖയുടെ അനുവാദത്തോടെ ആ മകൻ അമ്മയ്ക്കായി വീഡിയോ കോളിലൂടെ പാട്ടുപാടി. തേരെ മുജ്സെ ഹെയ് പെഹ്ല കാ നാതാ കോയ് എന്ന ഗാനമാണ് ആ മകൻ പാടിയത്.
വർഷങ്ങൾക്ക് മുമ്പ് പിരിഞ്ഞ അമ്മയും മകനും വീണ്ടും ഒന്നിക്കുന്ന രംഗമാണ് സിനിമയിൽ ഈ ഗാനത്തിനായി ചിത്രീകരിച്ചിരിക്കുന്നത്. മകൻ പാടുന്നത് അമ്മ കണ്ടുനിന്നു. നഴ്സമാർ അടക്കം നിശബ്ദരായി. പാടുന്നതിനിടയിലും അയാൾ തകർന്നുപോകുന്നുണ്ടായിരുന്നു. എന്നാലും അയാൾ പാടി അവസാനിപ്പിച്ചു. അധികം വൈകാതെ ആ അമ്മ മരണത്തിന് കീഴടങ്ങി. ഈ സംഭവം വിവരിച്ചുകൊണ്ട് ദിപിഷിഖ ഘോഷ് പങ്കുവച്ച ട്വീറ്റ് ഇപ്പോൾ ആയിരങ്ങളാണ് ഏറ്റെടുത്തിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona