കുടുംബാംഗങ്ങൾ മോചനത്തിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെ സോനം ജയിലിൽ നിന്ന് പുറത്തിറങ്ങി. കഴിഞ്ഞ 10 മാസമായി സോനം ജയിലിലായിരുന്നു.
ഭോപ്പാൽ:ഹണിമൂൺ ആഘോഷത്തിനിടെ മേഘാലയയിൽ വച്ച് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ ഭാര്യ സോനം രഘുവംശി ജയിലിൽ നിന്ന് പുറത്തേക്ക്. രാജ്യത്ത് ഏറെ ചർച്ചയായ മേഘാലയ ഹണിമൂൺ കൊലക്കേസിലെ പ്രധാന പ്രതിയാണ് സോനം. സംഭവം നടന്ന് 10 മാസത്തിന് ശേഷമാണ് ഇവർക്ക് ജാമ്യം ലഭിക്കുന്നത്. ഭർത്താവ് രാജാ രഘുവംശിക്കൊപ്പം മേഘാലയയിലേക്ക് ഹണിമൂണിന് പോയ സോനം, അവിടെവെച്ച് കാമുകനുമായി ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തി എന്നാണ് കേസ്. ല്ലോങ്ങിലെ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഇതിന് മുൻപ് മൂന്ന് തവണ സോനത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. കുടുംബാംഗങ്ങൾ മോചനത്തിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയതോടെ സോനം ജയിലിൽ നിന്ന് പുറത്തിറങ്ങി. കഴിഞ്ഞ 10 മാസമായി സോനം ജയിലിലായിരുന്നു.
2025 മേയിലാണ് മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസിൽ വെച്ച് രാജാ രഘുവംശി കൊല്ലപ്പെട്ടത്. ഭാര്യയ്‌ക്കൊപ്പം ഹണിമൂണിനെത്തിയ രാജയെ സൊഹ്‌റയിൽ നിന്ന് കാണാതാവുകയായിരുന്നു. പിന്നീട് ഇവിടുത്തെ ഒരു കൊക്കയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഉത്തർപ്രദേശിൽ വെച്ചാണ് സോനത്തിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കാമുകനായ രാജാ കുശ്വാഹുമായി ചേർന്നാണ് കൊലപാതകം നടത്തിയതെന്നാണ് സോനത്തിനെതിരായ ആരോപണം. സോനത്തിന് ജാമ്യം ലഭിച്ചെങ്കിലും കാമുകൻ രാജാ കുശ്വാഹ് ഉൾപ്പെടെ കേസിലെ മറ്റ് മൂന്ന് പ്രതികളും ഇപ്പോഴും ജയിലിലാണ്.കേസിൽ അന്വേഷണം പൂർത്തിയായെന്നും കുറ്റപത്രം സമർപ്പിച്ചെന്നും ചൂണ്ടിക്കാട്ടി ഈസ്റ്റ് ഖാസി ഹിൽസ് ജില്ലാ സെഷൻസ് കോടതിയിലെ ലീഗൽ എയ്ഡ് യൂണിറ്റാണ് ജാമ്യാപേക്ഷ നൽകിയത്. അന്വേഷണവുമായി പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും ഇനിയും സഹകരിക്കുമെന്നും സോനം കോടതിയെ അറിയിച്ചതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്. സോനം ഇതിനകം 10 മാസം ജയിലിൽ കഴിഞ്ഞ കാര്യവും കോടതി പരിഗണിച്ചു.
സോനത്തിന്റെ അച്ഛനും ബന്ധുവും ഷില്ലോങ്ങിലെത്തിയാണ് ജാമ്യത്തിനുള്ള നടപടികൾ പൂർത്തിയാക്കിയത്. രാജാ രഘുവംശിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. 790 പേജുള്ള കുറ്റപത്രം സൊഹ്‌റയിലെ പ്രാദേശിക കോടതിയിൽ സമർപ്പിച്ച് മാസങ്ങൾ കഴിഞ്ഞാണ് സോനത്തിന് ജാമ്യം ലഭിക്കുന്നത്.2025 മേയ് 26നാണ് സോനവും രാജാ രഘുവംശിയും മേഘാലയയിലെ സൊഹ്‌റയിലെത്തിയത്. ഇതിന് പിന്നാലെ രാജയെ കാണാതാവുകയായിരുന്നു. തുടർന്ന് വലിയ തോതിലുള്ള തിരച്ചിൽ നടന്നു. ദിവസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ ജൂൺ 2ന് ഒരു വെള്ളച്ചാട്ടത്തിന് സമീപമുള്ള ആഴമേറിയ കൊക്കയിൽ നിന്നാണ് രാജയുടെ മൃതദേഹം കണ്ടെത്തിയത്.


