ധർമ്മസ്ഥലയിൽ നിന്ന് ദേവനഹള്ളിയിലേക്ക് പോകുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്
ഹാസൻ: ദേശീയ പാതയിൽ വച്ച് നിയന്ത്രണം വിട്ട കാർ കനാലിലേക്ക് വീണു. പിഞ്ചുകുഞ്ഞിനും അമ്മയ്ക്കും ദാരുണാന്ത്യം. കർണാടകയിലെ ഹാസൻ ജില്ലയിലാണ് അപകടമുണ്ടായത്. ചന്നരായപട്ടണ-ഹിരിസാവെ റൂട്ടിൽ എൻഎച്ച് 75ൽ വച്ചാണ് കാർ നിയന്ത്രണം വിട്ട് കനാലിലേക്ക് മറിഞ്ഞത്. മല്ലവനഘട്ട ഗ്രാമത്തിന് സമീപമാണ് ഈ അപകടമുണ്ടായത്. ധർമ്മസ്ഥലയിൽ നിന്ന് ദേവനഹള്ളിയിലേക്ക് പോകുകയായിരുന്ന മാരുതി സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർക്ക് പെട്ടെന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലുള്ള ഹേമാവതി കനാലിലേക്ക് കാർ മറിയുകയുമായിരുന്നു. കാറിലുണ്ടായിരുന്ന യാത്രക്കാർക്ക് ഗുരുതരമായി പരിക്കേറ്റു.
അപകടത്തിൽ 20കാരിയായ പ്രിയങ്ക, ഇവരുടെ ഒന്നര വയസ്സുള്ള മകൻ വൈഭവ് എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും പോലീസും ചേർന്ന് ഇവരെ ഉടൻതന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് വിവരം. ർമ്മസ്ഥലയിൽ ദർശനം കഴിഞ്ഞ് ദേവനഹള്ളിയിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗതയും ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതുമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ കേസെടുത്ത് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


