സര്‍ക്കാര്‍ ഈ ടണ്‍-ടണാ-ടണ്‍ വര്‍ത്തമാനം കുറയ്‌ക്കേണ്ട സമയമായി; പരിഹസിച്ച് ശശി തരൂർ
സ്വര്‍ണനിക്ഷേപം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ യുടേതല്ലെന്നും അത്തരത്തിൽ ഒരു കണ്ടെത്തലും ജിഎസ്ഐ നടത്തിയിട്ടില്ലെന്നും യു പി മൈനിംഗ് വകുപ്പാണ് റിപ്പോർട്ട് നൽകിയതെന്നും ജിഎസ്ഐ വ്യക്തമാക്കി.
ദില്ലി: ഉത്തർപ്രദേശിലെ സോൺഭദ്രയിൽ മൂവായിരം ടണ്‍ സ്വർണനിക്ഷേപം കണ്ടെത്തിയെന്ന ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്റെ അവകാശവാദം വൻ ചർച്ചയ്ക്കാണ് വഴിയൊരുക്കിയത്. ഇതിന് പിന്നാലെ, ഇത് വെറും അവകാശവാദം മാത്രമാണെന്നും അത്രയും വലിയ അളവില്‍ സോൺഭദ്രയില്‍ സ്വര്‍ണനിക്ഷേപമില്ലെന്നും വ്യക്തമാക്കി ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്ഐ) രംഗത്തെത്തി. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് എംപി ശശി തരൂര്‍.
'എന്തുകൊണ്ടാണ് നമ്മുടെ സര്‍ക്കാര്‍ ടണ്‍-മന്‍-ധന്‍ എന്നിവയോട് ഇത്രമേല്‍ ആഭിമുഖ്യം പുലര്‍ത്തുന്നത്? ആദ്യം അഞ്ചു മില്യണ്‍ ടണ്‍ (35,94,37,500.00) സമ്പദ്‌വ്യവസ്ഥയെന്ന ആഭ്യന്തരമന്ത്രിയുടെ പരാമര്‍ശമായിരുന്നു. പിന്നീട് ഉത്തര്‍പ്രദേശില്‍നിന്ന് 3350 ടണ്‍ സ്വര്‍ണശേഖരം കണ്ടെത്തിയെന്നും. അതാകട്ടെ 160 കിലോയായി ചുരുങ്ങുകയും ചെയതു. സര്‍ക്കാര്‍ ഈ ടണ്‍-ടണാ-ടണ്‍ വര്‍ത്തമാനം കുറച്ച് കുറയ്‌ക്കേണ്ട സമയമായിരിക്കുന്നു', ശശി തരൂര്‍ ട്വീറ്റിൽ കുറിച്ചു.
ശനിയാഴ്ചയായിരുന്നു ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥന്റെ അവകാശവാദം തള്ളി രംഗത്തെത്തിയത്. സ്വർണനിക്ഷേപം കണ്ടെത്തിയെന്ന റിപ്പോർട്ടുകൾ ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ യുടേതല്ലെന്നും അത്തരത്തിൽ ഒരു കണ്ടെത്തലും ജിഎസ്ഐ നടത്തിയിട്ടില്ലെന്നും യു പി മൈനിംഗ് വകുപ്പാണ് റിപ്പോർട്ട് നൽകിയതെന്നും ജിഎസ്ഐ വ്യക്തമാക്കി.
Read Moere: 3000 ടൺ സ്വർണം കണ്ടെത്തിയിട്ടില്ല! വിശദീകരണവുമായി ജിയോളജിക്കൽ സർവേ
160 കിലോ സ്വർണനിക്ഷേപം മാത്രമാണ് ജിഎസ്ഐ ഇതുവരെ കണ്ടെത്തിയതെന്നും ഇതിൽ വ്യക്തത വരുത്താൻ സംസ്ഥാന മൈനിംഗ് വകുപ്പുമായി ചേർന്ന് വാർത്ത സമ്മേളനം നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.
Read More: യുപിയില്‍ വൻ സ്വര്‍ണനിക്ഷേപം, കണ്ടെത്തിയത് 12 ലക്ഷം കോടി രൂപ വിലയുള്ള 3000 ടണ്‍ സ്വര്‍ണം