രാജ്യത്തെ വിവിധ സ്ഥാപനങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച് പരിഭ്രാന്തി സൃഷ്ടിച്ച ശ്രീനിവാസ് എന്നയാളെ ദില്ലി പൊലീസ് മൈസൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തു. ഒരു മാസത്തോളമായി തുടർന്ന ഈ ഭീഷണികളുടെ ഉറവിടം സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് പൊലീസ് കണ്ടെത്തിയത്. പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിനായി ദില്ലിയിലേക്ക് കൊണ്ടുപോകും.

മൈസൂരു: രാജ്യത്തെ വിവിധ സർക്കാർ ഓഫീസുകൾ, കോടതികൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിലേക്ക് വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ച് പരിഭ്രാന്തി സൃഷ്ടിച്ച പ്രതിയെ ദില്ലി പൊലീസ് മൈസൂരുവിൽ നിന്ന് പിടികൂടി. മൈസൂരു വൃന്ദാവൻ ലേഔട്ടിലെ രണ്ടാം ഘട്ടത്തിൽ താമസിക്കുന്ന ശ്രീനിവാസ് എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് വൃത്തങ്ങൾ ഞായറാഴ്ച സ്ഥിരീകരിച്ചു. നഗരത്തിലെ ആറാം ക്രോസിലെ ഒരു വീട്ടിൽ ഒളിവിൽ ഇരുന്നുകൊണ്ടായിരുന്നു ഇയാൾ ഈ കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്തിരുന്നത്.

Add Asianetnews as a Preferred SourcegooglePreferred

കഴിഞ്ഞ ഒരു മാസമായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി ലഭിച്ചുകൊണ്ടിരുന്ന വ്യാജ ബോംബ് ഭീഷണികളെ അധികൃതർ അതീവ ഗൗരവത്തോടെയാണ് കണ്ടത്. മിനിറ്റുകളുടെ വ്യത്യാസത്തിൽ ഒട്ടനവധി ഇമെയിലുകൾ അയച്ച് സ്ഫോടനം നടക്കുമെന്ന് മുന്നറിയിപ്പ് നൽകി പൊതുജനങ്ങളെയും സുരക്ഷാ ഏജൻസികളെയും ഇയാൾ മുൾമുനയിൽ നിർത്തിയിരുന്നു. ഇത് വലിയ തോതിലുള്ള ആശങ്കയ്ക്കും സുരക്ഷാ പരിശോധനകൾക്കും വഴിതെളിച്ചു.

സാങ്കേതികവിദ്യയുടെ സഹായത്തോടെ നടത്തിയ നിരീക്ഷണത്തിലാണ് സന്ദേശങ്ങളുടെ ഉറവിടം മൈസൂരുവാണെന്ന് ദില്ലി പൊലീസിന് കണ്ടെത്താൻ സാധിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിൽ മൈസൂരുവിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഇയാളുടെ പക്കൽ നിന്നും നിർണ്ണായകമായ തെളിവുകൾ ലഭിച്ചതായാണ് സൂചന. എന്തിനുവേണ്ടിയാണ് ഇയാൾ ഇത്തരം വ്യാജ സന്ദേശങ്ങൾ അയച്ചതെന്ന കാര്യത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണ്. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതിയെ ദില്ലിയിലേക്ക് കൊണ്ടുപോകുമെന്നും പൊലീസ് അറിയിച്ചു.