എല്‍ഡിഎഫ് - എസ്‍ഡിപിഐ ഡീൽ ആരോപണത്തിൽ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപിയും എം എ ബേബിയും. ഒരു തീവ്ര വർഗീയ സംഘടനയുടെയും വോട്ട് വേണ്ടെന്നും എസ്‍ഡിപിഐയെ ഇടതുപക്ഷം ശക്തിയുക്തം എതിർക്കുന്ന സംഘടനയാണെന്നും നേതാക്കൾ വ്യക്തമാക്കി. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും തങ്ങളുടെ മതനിരപേക്ഷ നയത്തെ പിന്തുണയ്ക്കുന്നവർക്ക് വോട്ട് ചെയ്യാമെന്നും അവർ കൂട്ടിച്ചേർത്തു.

കണ്ണൂർ: എല്‍ഡിഎഫ് - എസ്‍ഡിപിഐ ഡീൽ ആരോപണത്തില്‍ പ്രതികരണവുമായി ജോൺ ബ്രിട്ടാസ് എംപി. ഈ വിവാദത്തിൽ നിലപാട് വളരെ വ്യക്തമാണെമ്മിം ഒരു ആശയക്കുഴപ്പവും സിപിഎമ്മിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു തീവ്ര വർഗീയ സംഘടനയുടെയും വോട്ട് വേണ്ട. ഒരു പിന്തുണയും വേണ്ട. ഞങ്ങളുടെ മതനിരപേക്ഷ നയത്തെ പിന്തുണയ്ക്കുന്നവർ ഉണ്ടെങ്കിൽ അവർക്ക് വോട്ട് ചെയ്യാം. എസ്‍ഡിപിഐ ഇടതുപക്ഷം ശക്തിയുക്തം എതിർക്കുന്ന സംഘടനയാണെന്നും ജോൺ ബ്രിട്ടാലസ് വ്യക്തമാക്കി. അതേസമയം, തളിപ്പറമ്പിൽ നിലവിലെ ഭൂരിപക്ഷത്തേക്കാൾ വലിയ ഭൂരിപക്ഷത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വിജയിക്കും. ഒരൊറ്റ പാർട്ടി പ്രവർത്തകൻ പോലും ടി കെ ഗോവിന്ദന് ഒപ്പം പോയിട്ടില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.

സ്ഡിപിഐ - സിപിഎം ബന്ധം എന്നത് അടിസ്ഥാന രഹിതമായ ആരോപണമാണെന്നും കനഗോലു ക്യാപ്സൂളാണതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം എ ബേബിയും വ്യക്തമാക്കിയിരുന്നു. ആദ്യം പറഞ്ഞത് സിപിഎം - ബിജെപി ഡീൽ എന്നാണ്. എസ്ഡിപിഐയോട് വർഗീയ നിലപാട് തിരുത്തണമെന്നാണ് പറയാനുള്ളതെന്നും എം എ ബേബി പറഞ്ഞു. എസ്ഡിപിഐ പിന്തുണയ്ക്കും എന്ന് പറയുന്നത് അവരുടെ അനുഭവത്തിൽ നിന്നുള്ള പ്രതികരണമാണ്. സിപിഎം വർഗീയ ശക്തികളോട് ചർച്ച നടത്താറില്ല. എസ്ഡിപിഐ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. പിന്തുണ പ്രഖ്യാപിച്ചാൽ പോളിങ് ബൂത്തിൽ പോയി വോട്ട് ചെയ്യരുതെന്ന് പറയാൻ കഴിയില്ലല്ലോ എന്നും എം എ ബേബി പറഞ്ഞു.

സ്ത്രീകളെ ജനറൽ സീറ്റിൽ മത്സരിപ്പിക്കരുതെന്ന ഉമർ ഫൈസി മുക്കത്തിൻ്റെ പ്രസ്താവന എം എ ബേബി തള്ളി. അത്തരം നിലപാടുകളോട് സിപിഎമ്മിന് യോജിപ്പില്ല. കേരള സമൂഹത്തിൽ സ്ത്രീ തുല്യതാ ബോധം ഇല്ല. സിപിഎമ്മിൽ നിന്ന് കൂടുതൽ സ്ത്രീകൾ സ്ഥാനാർത്ഥികൾ ആകണമായിരുന്നു. പി കെ ശ്യാമള സ്ഥാനാർത്ഥിയായപ്പോൾ നേതാവിന്റെ ഭാര്യയായി വെട്ടിച്ചുരുക്കി ആക്ഷേപിച്ചെന്നും എം എ ബേബി വിമർശിച്ചു.