കൊവിഡ് രോഗികളെ കൊണ്ടുപോകുന്നതിന് ആംബുലൻസുകൾക്ക് ഇരട്ടിച്ചാർജ്; നടപടിയെടുക്കണമെന്ന് സുപ്രീംകോടതി
കുറഞ്ഞ നിരക്കിൽ ആംബുലൻസ് സേവനം ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാരുകൾ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു. ആംബുലൻസ് നിരക്കുകൾ ഏകീകരിക്കണമെന്നും കോടതി സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ദില്ലി: കൊവിഡ് രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾ അമിത ചാര്‍ജ് ഈടാക്കുന്നതിൽ ആശങ്ക അറിയിച്ച് സുപ്രീംകോടതി. കുറഞ്ഞ നിരക്കിൽ ആംബുലൻസ് സേവനം ഉറപ്പാക്കാൻ സംസ്ഥാന സര്‍ക്കാരുകൾ നടപടിയെടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.
എല്ലാ ജില്ലകളിലും ആവശ്യത്തിന് ആംബുലൻസ് ഉണ്ടെന്ന് ഉറപ്പാക്കണമെന്നും സംസ്ഥാനങ്ങളോട് കോടതി നിര്‍ദ്ദേശിച്ചു. ആംബുലൻസ് നിരക്കുകൾ ഏകീകരിക്കണമെന്നും കോടതി സർക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൊവിഡ് കാലത്ത് ആംബുലൻസുകൾ രോഗികളിൽ നിന്ന് കൂടുതൽ നിരക്ക് ഈടാക്കുന്നത് ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്പര്യ ഹര്‍ജിയിലാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അദ്ധ്യക്ഷനായ കോടതിയുടെ ഇടപെടൽ.
Read Also: 45 ലക്ഷവും കടന്ന് കൊവിഡ് കണക്ക്; ആയിരം കടന്ന് മരണസംഖ്യ, പ്രതിദിനവർദ്ധന 96,551...
അതേസമയം, മെയ് മാസം ആകുമ്പോഴേക്ക് തന്നെ രാജ്യത്ത് 64 ലക്ഷം പേർക്ക് കൊവിഡ് രോഗസാധ്യതയുണ്ടായിരുന്നുവെന്ന് ഐസിഎംആറിന്‍റെ സെറോ സർവേ റിപ്പോർട്ട് പുറത്തുവന്നു. രാജ്യത്തെ 130 കോടിയോളമുള്ള ജനങ്ങളിൽ ഏതാണ്ട് 0.73 ശതമാനം പേരും രോഗത്തിന് വിധേയമാകാൻ സാധ്യതയുള്ളവരായിരുന്നു. മെയ് 11 മുതൽ ജൂൺ 4 വരെയുള്ള തീയതികളിൽ ഐസിഎംആർ രാജ്യത്തെ 21 സംസ്ഥാനങ്ങളിൽ നിന്നായി 28,000 പേരുടെ സാമ്പിളുകൾ പരിശോധിച്ചതിന്‍റെ ഫലമാണ് പുറത്തുവിട്ടിരിക്കുന്നത്.
Read Also: മെയ് ആയപ്പോഴേക്ക് 64 ലക്ഷം പേർക്ക് കൊവിഡ് വന്നിരിക്കാം: ഐസിഎംആർ സെറോ സർവേ...