വിവാഹേതര ലൈംഗിക ബന്ധം: 2018 ലെ വിധിയില്‍ വ്യക്തത വരുത്തി സുപ്രീംകോടതി; 'വിധി സൈനിക നിയമത്തിന് ബാധകമല്ല'
വിവാഹേതര ലൈംഗിക ബന്ധത്തിന്‍റെ പേരില്‍ സൈനിക നിയമപ്രകാരം സൈനികര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി

ദില്ലി: വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമായിരുന്ന 497 ാം വകുപ്പ് റദ്ദാക്കിയ വിധിയിൽ വ്യക്തത വരുത്തി സുപ്രീംകോടതി. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497 ാം വകുപ്പ് ഭരണഘടനബെഞ്ച് റദ്ദാക്കിയ 2018 ലെ വിധി സൈനിക നിയമത്തിന് ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. വിവാഹേതര ലൈംഗിക ബന്ധത്തിന്‍റെ പേരില്‍ സൈനിക നിയമപ്രകാരം സൈനികര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 497ാം വകുപ്പ് 2018 ലാണ് ഭരണഘടനബെഞ്ച് റദ്ദാക്കിയത്. 2018 ലെ വിധിയിൽ വിവാഹേതര ലൈംഗിക ബന്ധങ്ങളിൽ ക്രിമിനൽ കേസ് എടുക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ വിധി സൈനിക നിയമപ്രകാരമുള്ള നടപടികള്‍ക്ക് ബാധകമല്ലെന്ന് ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ 33 ാം അനുഛേദ പ്രകാരം ചില മൗലികാവകാശങ്ങളില്‍ നിന്ന് സൈനികരെ ഒഴിവാക്കിയുള്ള നിയമനിര്‍മാണങ്ങള്‍ ആകാമെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം സുപ്രീം കോടതിയിൽ നിന്ന് ഇന്ന് പുറത്തുവന്ന മറ്റൊരു വാർത്ത കൊടിയിലും പേരിലും മതചിഹ്നവും പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെ നിരോധിക്കണമെന്ന ഹര്‍ജിയിൽ വാദം കേൾക്കുന്നത് അടുത്ത മാസം ഇരുപതിലേക്ക് മാറ്റി എന്നതാണ്. ഹർജി ഭരണഘടന ബെഞ്ചിന് വിടണമെന്ന് ആവശ്യം പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേസിലെ ഹർജിക്കാരൻ മതനിരപേക്ഷ നിലപാടുള്ള വ്യക്തിയാകണമെന്ന് ജസ്റ്റിസ് ബി വി നാഗ രത്ന കേസ് പരിഗണിക്കുന്നതിനിടെ പറഞ്ഞു. ഹർജി വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നതാണെന്ന് മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ പറഞ്ഞു. എഴുപത്തിയഞ്ച് വർഷത്തിലധികമായി പ്രവർത്തിച്ചു വരുന്ന പാർട്ടികളാണ് രാജ്യത്തിന്റെ പുരോഗതിക്ക് അടക്കം നിർണ്ണായക സ്വാധീനം ഈ പാർട്ടികൾ വഹിച്ചതാണെന്നും മുസ്ലീം ലീഗിനായി ഹാജരായ് മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ കോടതിയെ അറിയിച്ചു.