'ഒരു വർഷം മണ്ഡലത്തിൽ കാലുകുത്തരുത്' എംഎൽഎക്ക് നേരെ വടിയെടുത്ത് സുപ്രീം കോടതി
പ്രതിഷേധക്കാര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റിയ കേസില്‍ ഒഡീഷ എംഎല്‍എയോട് ഒരു വര്‍ഷത്തേക്ക് സ്വന്തം മണ്ഡലത്തില്‍ കാലുകുത്തിപ്പോകരുതെന്നു സുപ്രീംകോടതി
ദില്ലി: പ്രതിഷേധക്കാര്‍ക്ക് നേരെ വാഹനം ഓടിച്ചു കയറ്റിയ കേസില്‍ ഒഡീഷ എംഎല്‍എയോട് ഒരു വര്‍ഷത്തേക്ക് സ്വന്തം മണ്ഡലത്തില്‍ കാലുകുത്തിപ്പോകരുതെന്നു സുപ്രീംകോടതി. ഒരു തരത്തിലുള്ള പൊതുയോഗങ്ങളിലും ഒരു വര്‍ഷത്തേക്ക് പ്രസംഗിച്ചു പോകരുതെന്നും ബിജെഡി എംഎല്‍എ പ്രശാന്ത് കുമാര്‍ ജഗ്‌ദേവിനോട് നിര്‍ദേശിച്ചു.
ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, വിക്രം നാഥ് എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി. ജില്ലാ കളക്ടറുടെ അനുമതിയില്ലാതെ വിലക്കുള്ള കാലത്തോളം മണ്ഡലത്തിലേക്ക് കടക്കരുതെന്നാണ് കേസില്‍ ജാമ്യം അനുവദിച്ചു കൊണ്ടു സുപ്രീംകോടതി വ്യക്തമാക്കിയത്. നേരത്തെ പ്രശാന്ത് കുമാറിന്റെ ജാമ്യാപേക്ഷ ഒഡീഷ് ഹൈക്കോടതി തള്ളിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്. അഞ്ച് പേരില്‍ കൂടുതല്‍ ആളുകള്‍ ഉള്ള സംഘത്തെ അഭിസംബോധന ചെയ്തു സംസാരിക്കരുത്.
രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുത്തു സംസാരിക്കരുത്. സാക്ഷികളെ നേരിട്ടോ അല്ലാതെയോ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ വ്യവസ്ഥകളിന്‍മേലാണ് സുപ്രീംകോടതി ഇപ്പോള്‍ ജാമ്യം അനുവദിച്ചത്. വിചാരണക്കോടതിക്ക് മറ്റേതു ജാമ്യ വ്യവസ്ഥകള്‍ വേണമെങ്കിലും ഏര്‍പ്പെടുത്താമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രതിഷേധക്കാര്‍ക്കു നേരെ ആഢംബര കാര്‍ ഓടിച്ചു കയറ്റിയെന്നാണ് ജാദവിന് എതിരായ കേസ്. സംഭവത്തിൽ ഇരുപതിലേറെ പേര്‍ക്കു പരിക്കേറ്റിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു ബിജെപി എംഎല്‍എയെ കൈയേറ്റം ചെയ്തതിന് പ്രകാശ് കുമാറിനെ പാര്‍ട്ടിയില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.
ഉദ്ധവ് താക്കറെക്ക് തിരിച്ചടി; അനന്തരവൻ ഷിൻഡെ ക്യാമ്പിൽ
മുംബൈ: ശിവസേന (Shivsena) തർക്കത്തിൽ ഉദ്ധവ് താക്കറെക്ക് (Uddhav Thackeray) തിരിച്ചടി. അനന്തരവൻ നിഹാർ താക്കറെ (Nihar Thackeray) മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ (Eknath Shinde) ക്യാമ്പിന് പിന്തുണ പ്രഖ്യാപിച്ചു. യഥാർത്ഥ ശിവസേനയായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച ഷിൻഡെ ക്യാമ്പിന് നിഹാർ താക്കറെയുടെ പിന്തുണ മുതൽക്കൂട്ടാകും. ശിവസേന സ്ഥാപകൻ ബാൽ താക്കറെയുടെ ചെറുമകനും 1996ൽ അപകടത്തിൽ മരിച്ച അന്തരിച്ച ബിന്ദുമാധവ് താക്കറെയുടെ മകനുമാണ് നിഹാർ താക്കറെ. മുംബൈയിൽ അഭിഭാഷകനായി ജോലി ചെയ്യുന്ന നിഹാർ ബിജെപി നേതാവ് ഹർഷവർദ്ധൻ പാട്ടീലിന്റെ മകൾ അങ്കിതയെയാണ് വിവാഹം ചെയ്തത്.
അതിനിടെ, ശിവസേനയിൽ ഭൂരിപക്ഷം തെളിയിക്കുന്നതിനുള്ള തെളിവുകൾ സമർപ്പിക്കാൻ ഉദ്ധവ് താക്കറെയോടും ഏകനാഥ് ഷിൻഡെയോടും തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു. ഓഗസ്റ്റ് എട്ടിന് ഉച്ചയ്ക്ക് ഒന്നിനകം മറുപടി സമർപ്പിക്കാൻ ഇരു ഗ്രൂപ്പുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതിനുശേഷം ശിവസേനയുടെ ഇരു വിഭാഗങ്ങളുടെയും വാദം തെരഞ്ഞെടുപ്പ് കമ്മീഷൻ കേൾക്കും. പാർട്ടിയിലെ ചില അംഗങ്ങൾ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് ഉദ്ധവ് താക്കറെയുടെ ക്യാമ്പിലെ പ്രമുഖൻ അനിൽ ദേശായി പലതവണ ഇസിക്ക് കത്തയച്ചിരുന്നു. 'ശിവസേന', 'ബാലാ സാഹേബ്' എന്നീ പേരുകൾ ഉപയോഗിച്ച് ഷിൻഡെ വിഭാഗം ഏതെങ്കിലും രാഷ്ട്രീയ പാർട്ടി സ്ഥാപിക്കുന്നതിനെതിരെയും അദ്ദേഹം എതിർപ്പ് ഉന്നയിച്ചിരുന്നു. 55 എംഎൽഎമാരിൽ 40 പേരും 18 എംപിമാരിൽ 12 എംപിമാരും തനിക്കൊപ്പമുണ്ടെന്നും ഷിൻഡെ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.
Read more: 'സംഭവിച്ചത് നാക്ക് പിഴ'; മാപ്പ് പറഞ്ഞ് അധിര്‍ രഞ്ജന്‍ ചൗധരി ദ്രൗപദി മുർമുവിന് കത്തയച്ചു
കഴിഞ്ഞ മാസമാണ് മഹാരാഷ്ട്രയിൽ സഖ്യസർക്കാറിനെ അട്ടിമറിച്ച് ശിവസേന വിമതരും ബിജെപിയും ഭരണം പിടിച്ചെടുത്തത്. തുടർന്ന് ശിവസേനക്കായുള്ള അവകാശവാദമുന്നയിച്ച് ഇരുവിഭാഗവും രംഗത്തെത്തിയിരുന്നു.