കാര്‍ഷിക നിയമം; സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി
താങ്ങുവില തുടരുമെന്നും പുതിയ നിയമം കാരണം കർഷകരുടെ ഭൂമി നഷ്ടപ്പെടരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. കേന്ദ്രസർക്കാരിന്‍റെ കാർഷികനിയമങ്ങൾ സുപ്രീം കോടതി ഇന്ന് സ്റ്റേ ചെയ്തിരുന്നു.
ദില്ലി: കാര്‍ഷിക നിയമങ്ങൾ പഠിച്ച് നിർദ്ദേശം നല്‍കാന്‍ രൂപീകരിച്ച നാലംഗ സമിതി രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി. സമിതിയുടെ ആദ്യ യോഗം പത്ത് ദിവസത്തിൽ ചേരണം. സുരക്ഷ കണക്കാക്കി സമരം അവസാനിപ്പിക്കണമെന്നും കോടതി ഉത്തരവിലുണ്ട്. താങ്ങുവില തുടരുമെന്നും പുതിയ നിയമം കാരണം കർഷകരുടെ ഭൂമി നഷ്ടപ്പെടരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. കേന്ദ്രസർക്കാരിന്‍റെ കാർഷികനിയമങ്ങൾ സുപ്രീം കോടതി ഇന്ന് സ്റ്റേ ചെയ്തിരുന്നു. ഭാരതീയ കിസാൻ യൂണിയൻ പ്രസിഡൻറ് ഭുപീന്ദർ സിംഗ് മാൻ, മഹാരാഷ്ട്രയിലെ കർഷക നേതാവ് അനിൽ ഖനാവത്ത്, വിദഗ്ധരായ അശോക് ഗുലാത്തി, പ്രമോദ് കുമാർ ജോഷി എന്നിവരാണ് സമിതി അംഗങ്ങൾ.
സമരത്തിലേക്ക് ഖാലിസ്ഥാൻ ഗ്രൂപ്പുകൾ നുഴഞ്ഞുകയറിയെന്ന് അറ്റോർണി ജനറൽ കോടതിയിൽ പറഞ്ഞു. സമരത്തിലുള്ള 41 സംഘടനകളുടെ അഭിഭാഷഷകർ എന്നാൽ ഇന്നത്തെ വാദത്തിൽ നിന്ന് വിട്ടു നിന്നു. സമിതിയിലെ രണ്ട് കർഷക നേതാക്കളും നേരത്തെ നിയമത്തെ അനുകൂലിച്ച് കത്ത് നല്‍കിയവരാണ്. വിഗദ്ധരായ അശോക് ഗുലാത്തിയും ജോഷിയും പരിഷ്ക്കാരത്തിന് ശുപാർശ നല്‍കിയവരെന്നും കർഷക സംഘടനകൾ പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ തുടർച്ചയായി നിയമങ്ങളെ ന്യായീകരിച്ച ശേഷം വന്ന സ്റ്റേ ഉത്തരവ് പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കുകയാണ്.