ഇത്തരം കേസുകളിൽ രേഖകളും മറ്റും കൈമാറുന്നത് സംബന്ധിച്ച് മാർഗ്ഗ രേഖ പുറത്തിറക്കുമെന്നും സുപ്രീം കോടതി പറഞ്ഞു
ദില്ലി: സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരും, ഇഡി ഉദ്യോഗസ്ഥരും പരസ്പരം എടുക്കുന്ന കേസുകളിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളിൽ പ്രതികാര നടപടി ഉണ്ടാകരുതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കുറ്റക്കാർ ശിക്ഷിക്കപ്പെടണം എങ്കിലും, നിരപരാധികൾ വേട്ടയാടപ്പെടരുതെന്നും എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ഇത്തരം കേസുകളിൽ രേഖകളും മറ്റും കൈമാറുന്നത് സംബന്ധിച്ച് മാർഗ്ഗ രേഖ പുറത്തിറക്കുമെന്നും സുപ്രീം കോടതി പറഞ്ഞു. ഇഡി ഉദ്യോഗസ്ഥനായ അങ്കിത് തിവാരിക്ക് എതിരായ കൈക്കൂലി കേസിന്‍റെ അന്വേഷണം സിബിഐക്ക് വിടണമെന്ന ഹർജി പരിഗണിക്കവെയാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. തമിഴ് നാട് വിജിലൻസ് ഡിപ്പാർട്മെന്‍റ് ആണ് അങ്കിത് തിവാരിക്ക് എതിരെ കേസ് എടുത്തത്. ഈ കേസിലെ നടപടികൾ താൽകാലികമായി സ്റ്റേ ചെയ്ത് കോടതി തമിഴ്നാട് സർക്കാരിന് നോട്ടീസ് അയച്ചു.

