CBI ED Directors : സിബിഐ-ഇ ഡി ഡയറക്ടര്‍മാരുടെ കാലാവധി നീട്ടൽ; ഹർജികൾ പരിഗണിക്കുക ക്രിസ്‍മസ് അവധിക്ക് ശേഷം
പ്രത്യേക ഓർഡിനൻസ് ഇറക്കിയാണ് കേന്ദ്രസർക്കാർ സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി നീട്ടാൻ തീരുമാനിച്ചത്. അഞ്ച് വർഷം വരെ കാലാവധി നീട്ടാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഓർഡിനൻസ്
ദില്ലി: സിബിഐ, ഇ ഡി ഡയറക്ടര്‍മാരുടെ (Director of CBI and ED) കാലാവധി നീട്ടാനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനൻസ് ചോദ്യം ചെയ്തുള്ള ഹര്‍ജികൾ ക്രിസ്തുമസ് അവധിക്ക് ശേഷം പരിഗണിക്കാമെന്ന് സുപ്രീംകോടതി (supreme court). ഹര്‍ജികൾ അടിയന്തിരമായി പരിഗണിക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് എൻ വി രമണ ഇക്കാര്യം അറിയിച്ചത്. കോണ്‍ഗ്രസ് (congress) നേതാവ് രണ്‍ദീപ് സുര്‍ജേവാല (Randeep Surjewala), തൃണമൂൽ നേതാവ് മഹുവ മൊയ്ത്രി, അഭിഭാഷകനായ മനോഹര്‍ലാൽ ശര്‍മ്മ എന്നിവരാണ് ഓര്‍ഡിനൻസുകൾ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ഓര്ഡിനൻസുകൾ നിയമവിരുദ്ധവും സുപ്രീംകോടതി വിധികളുടെ ലംഘനമാണെന്നുമാണ് ഹര്‍ജികളിൽ വാദം.
സിബിഐ - ഇഡി മേധാവിമാരുടെ കാലാവധി അഞ്ച് വർഷമാക്കി നീട്ടാൻ ഓർഡിനൻസുമായി കേന്ദ്രസർക്കാർ
നേരത്തെ പ്രത്യേക ഓർഡിനൻസ് ഇറക്കിയാണ് കേന്ദ്രസർക്കാർ സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി നീട്ടാൻ തീരുമാനിച്ചത്. അഞ്ച് വർഷം വരെ കാലാവധി നീട്ടാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ ഓർഡിനൻസ്. രണ്ട് വർഷം വരെയായിരുന്നു ഡയറക്ടർമാരുടെ കാലാവധി. സിബിഐ, ഇ ഡി മേധാവിമാരുടെ കാലാവധി നീട്ടാനുള്ള ഓർഡിനൻസിനെതിരെ അന്ന് അതിരൂക്ഷ വിമർശനവുമായാണ് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്. കോൺഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളെല്ലാം വിമർശനവുമായി രംഗത്തെത്തിയിരുന്നു.
അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്തതിനുള്ള പ്രതിഫലമാണ് അന്വേഷണ ഏജൻസികളുടെ കാലാവധി നീട്ടാനുള്ള തീരുമാനമെന്നാണ് കോൺഗ്രസ് നേതാവ് മനു അഭിഷേഖ് സിങ്വി കുറ്റപ്പെടുത്തയത്. പാർലമെന്‍റിനെ അവഗണിച്ച് സർക്കാർ ഓർഡിനൻസ് രാജ് നടത്തുകയാണെന്നും അദ്ദേഹം അന്ന് വിമർശിച്ചിരുന്നു. വിമർശനങ്ങളുന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാര്‍ ഓർഡിനൻസിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. സർക്കാർ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നല്‍കിയിട്ടുള്ളത്.