CBI| സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി നീട്ടല്‍; കേന്ദ്രസർക്കാര്‍ ഉത്തരവിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍
രണ്ട് വര്‍ഷമായിരുന്ന ഇഡി, സിബിഐ ഡയറ്ക്ടർമാരുടെ കാലാവധിയാണ് അഞ്ച് വര്‍ഷമാക്കി സർക്കാർ ഓർഡിനന്‍സ് പുറത്തിറക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും നീക്കത്തില്‍ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ദില്ലി: സിബിഐ ഇഡി ഡയറക്ടർമാരുടെ ( enforcement directorate ) കാലാവധി നീട്ടാനുള്ള കേന്ദ്രസർക്കാര്‍ ഉത്തരവിനെതിരെ കോണ്‍ഗ്രസ് (congress) സുപ്രീം കോടതിയെ (supreme court) സമീപിച്ചു. സർക്കാർ ഓര്‍ഡിനന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നല്‍കിയത്. നടപടി സുപ്രീം കോടതിയുടെ ഉത്തരവിന് വിരുദ്ധമാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുർജേവാല ഹർജിയില്‍ ആരോപിച്ചു. രണ്ട് വര്‍ഷമായിരുന്ന ഇഡി, സിബിഐ ഡയറക്ടർമാരുടെ കാലാവധിയാണ് അഞ്ച് വര്‍ഷമാക്കി സർക്കാർ ഓർഡിനന്‍സ് പുറത്തിറക്കിയത്. തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും നീക്കത്തില്‍ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
ഇഡി ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി ഒരു വർഷം കൂടി നീട്ടി കേന്ദ്ര സർക്കാർ ഇന്നലെ ഉത്തരവിറക്കിയിരുന്നു. അടുത്ത നവംബർ വരെയാണ് കാലാവധി നീട്ടിയത്. എസ് കെ മിശ്രയുടെ സർവീസ് ഈ മാസം അവസാനിരിക്കെയാണ് നടപടി. മിശ്രയുടെ സർവീസ് നീട്ടരുതെന്ന സുപ്രീം കോടതി നിർദ്ദേശം മറിക്കടക്കാനാണ് കഴിഞ്ഞ ദിവസം സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി അഞ്ചുവർഷം വരെ നീട്ടി കേന്ദ്രം ഭേദഗതി ഇറക്കിയത്.
നേരത്തെ എൻഫോഴ്സ്മെൻ്റ് ഡയറക്ടർ എസ് കെ മിശ്രയുടെ കാലാവധി വീണ്ടും നീട്ടിനൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി എത്തിയിരുന്നു. ഹർജിയിൽ വാദം കേട്ട സുപ്രീം കോടതി ഒരുവർഷം കൂടി കാലാവധി നീട്ടിനൽകിയ സർക്കാർ തീരുമാനത്തെ അംഗീകരിച്ചെങ്കിലും വീണ്ടും നീട്ടിനൽകരുതെന്ന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐ, ഇഡി ഡയറക്ടർമാരുടെ കാലാവധി നീട്ടുന്നതിന് കേന്ദ്രസർക്കാർ ഓര്‍ഡിനന്‍സ് ഇറക്കിയത്. രണ്ട് വർഷം വരെയായിരുന്നു ഡയറക്ടർമാരുടെ കാലാവധി.
- Read Also : ഫസൽ വധക്കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിച്ചെന്ന് സിബിഐ: സർക്കാരിനും സിപിഎമ്മിനും പുതിയ തലവേദന