ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. 

സൂറത്ത്: ബിജെപി പ്രാദേശിക വനിതാ നേതാവ് ജീവനൊടുക്കിയ നിലയിൽ. സൂറത്തിലെ വാർഡ് 30ൽ ബിജെപിയുടെ മഹിളാ മോർച്ചാ നേതാവായിരുന്ന 34 കാരി ദീപിക പട്ടേലാണ് മരിച്ചത്. ദീപികയുടെ ഭര്‍ത്താവ് കര്‍ഷകനാണ്. ഇവര്‍ക്ക് മൂന്ന് കുട്ടികളുമുണ്ട്. തനിക്ക് വലിയ സമ്മര്‍ദ്ദമുണ്ടെന്ന് സഹപ്രവര്‍ത്തകരോട് ദീപിക പറഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്തെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. 

ദീപികയെ ഇന്നലെ സ്വന്തം വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. നഗരസഭാ കൗൺസിലറും കുടുംബാംഗങ്ങളും ചേര്‍ന്ന് അവളെ ആശുപത്രിയിലെത്തിച്ചെങ്കിലും, ഡോക്ടർമാർ മരണം സഥിരീകരിച്ചതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വിജയ് സിംഗ് ഗുർജാർ പറഞ്ഞു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടർ പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. വീട്ടിൽ ഫോറൻസിക് സംഘവും പരിശോധന നടത്തി. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. ദീപികയുടെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുകയാണ്. കോൾ റെക്കോർഡുകളും വിശകലനം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

മരിക്കുന്നതിന് മുമ്പ് ദീപിക നഗരസഭാ കൗൺസിലര്‍ ചിരാഗ് സോളങ്കിയെ വിളിച്ചിരുന്നതായി പൊലീസ് പറഞ്ഞു. താൻ സമ്മർദ്ദത്തിലാണെന്നും ജീവിക്കാൻ കഴിയില്ലെന്നും ദീപിക ചിരാഗിനോട് പറഞ്ഞിരുന്നു. ചിരാഗ് എത്തി പരിശോധിച്ചപ്പോൾ ദീപികയുടെ വാതിൽ അടച്ചിരിക്കുകയായിരുന്നു. 13, 14, 16 വയസുള്ള മക്കളും വീട്ടിലെ മറ്റൊരു മുറിയിലുണ്ടായിരുന്നു. തുടര്‍ന്ന് വാതിൽ തകർത്ത് തുറന്നു നോക്കിയപ്പോൾ ദീപികയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. തുടര്‍ന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു എന്നും പൊലീസ് റിപ്പോര്‍ട്ടിൽ പറയുന്നതായി എൻഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

അേതസമയം, ആത്മഹത്യയിൽ ആരെയും സംശയമില്ലെന്ന നിലപാടിലാണ് കുടുംബം. ആത്മഹത്യയിലേക്ക് നയിച്ചേക്കാവുന്ന കാരണം അറിയില്ലെന്നും കുടുംബം വ്യക്തമാക്കുന്നു. അവര്‍ ശക്തയായ സ്ത്രീയാണെന്നും കുടുംബത്തിൽ കാര്യങ്ങലെല്ലാം തീരുമാനം എടുക്കുന്നവൾ ആയിരുന്നു എന്നുമാണ് കുടുംബം പറയുന്നത്. അന്വേഷണവുമായി സഹകരിക്കുമെന്നും അവളുടെ മരണ കാരണം അറിയാൻ ആഗ്രഹിക്കുന്നതായും കുടുംബം അറിയിച്ചതായി പൊലീസ് വ്യക്തമാക്കുന്നു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056

'മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല, ദുരൂഹതകൾ നീക്കണം'; പൊലീസിൽ വിശദമായ മൊഴി നൽകി അമ്മുവിന്റെ അച്ഛൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം