പ്രതിഷേധങ്ങൾക്ക് പിന്നിൽ വ്യക്തിപരമായ താല്‍പ്പര്യങ്ങളാണെന്നും ഫെഡറേഷന്‍ നിലപാടെടുത്തിരുന്നു. 

ദില്ലി: ദേശീയ ഗുസ്തി ഫെഡറേഷന്‍ അസിസ്റ്റന്‍റ് സെക്രട്ടറി വിനോദ് തോമര്‍ക്ക് സസ്പെന്‍ഷന്‍. പ്രതിഷേധക്കാരുടെ ആരോപണങ്ങള്‍ നിഷേധിച്ച് മാധ്യമങ്ങളിലൂടെ വിമര്‍ശനം നടത്തിയതിന് പിന്നാലെയാണ് കായികമന്ത്രാലയം നടപടിയെടുത്തത്. ലൈംഗിക അതിക്രമം നടന്നിട്ടില്ലെന്നും, താരങ്ങളുടെ ആരോപണത്തിന് തെളിവ് ഇല്ലെന്നുമായിരുന്നു തോമറിന്‍റെ വിമർശനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദേശീയ ഗുസ്തി ഫെഡറേഷന്‍റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. റാങ്കിംഗ് മത്സരവും എൻട്രി ഫീസ് തിരിച്ചടവും ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. ഗുസ്തി താരങ്ങളുടെ പരാതി അന്വേഷിക്കാൻ മേൽനോട്ട സമിതിയെ ഔദ്യോഗികമായി നിയമിക്കുകയും ഫെഡറേഷന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ സമിതി ഏറ്റെടുക്കുകയും ചെയ്യും വരെയാണ് നടപടി.

കായിക മന്ത്രാലയത്തിന് നൽകിയ വിശദീകരണത്തിൽ ഗുസ്തി താരങ്ങൾ ഉയർത്തിയ ആരോപണങ്ങൾ ഫെഡറേഷൻ നിഷേധിച്ചിരുന്നു. ലൈംഗിക അതിക്രമങ്ങൾ നടന്നിട്ടില്ലെന്നും പ്രതിഷേധങ്ങൾക്ക് പിന്നിൽ വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ ആണെന്നുമാണ് ഫെഡറേഷൻ വിശദീകരണത്തിൽ പറഞ്ഞത്.