ബംഗ്ലാദേശില്‍നിന്നുള്ള മൂന്ന് പഴയ വീഡിയോകളാണ് ഇന്ത്യയിലേതെന്ന പേരില്‍ ഇമ്രാന്‍ പങ്കുവച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

ദില്ലി: ഉത്തര്‍പ്രദേശിലെ മുസ്ലിംകളെ ഇന്ത്യന്‍ പൊലീസ് വംശഹത്യ നടത്തുന്നെന്ന തലക്കെട്ടില്‍ ട്വിറ്ററില്‍ വ്യാജ വീഡിയോകള്‍ പങ്കുവച്ച പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് യുഎൻ ആസ്ഥാനത്തെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ. പഴയശീലങ്ങൾ മാറ്റാൻ ബുദ്ധിമുട്ടാണെന്ന്, ഇമ്രാൻ ഖാനെ വിമർശിച്ച് സയ്യീദ് ട്വിറ്ററിൽ കുറിച്ചു.

'കുറ്റകൃത്യം ആവർത്തിക്കുന്നവർ, പഴയ ശീലങ്ങൾ മാറ്റാൻ ബുദ്ധിമുട്ടാണ്', സയ്യീദ് ട്വിറ്ററിൽ കുറിച്ചു. ഇന്ത്യക്കെതിരായ വ്യാജ വീഡിയോ പ്രചരിപ്പിച്ചതിൽ പ്രതിഷേധിച്ച് ഇമ്രാൻ ഖാനെതിരെ ആഞ്ഞടിച്ച് നേരത്തെ ഇന്ത്യൻ വിദേശകാര്യ വക്താവ് രവീശ് കുമാർ ട്വീറ്റ് ചെയ്തിരുന്നു.

Scroll to load tweet…

ബംഗ്ലാദേശില്‍നിന്നുള്ള ഏഴ് വർഷം മുമ്പത്തെ മൂന്ന് പഴയ വീഡിയോകളാണ് ഇന്ത്യയിലേതെന്ന പേരില്‍ ഇമ്രാന്‍ പങ്കുവച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഇമ്രാന്‍ പങ്കുവച്ചത് 2013 മേയില്‍ ബംഗ്ലാദേശിലെ ധാക്കയില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ആണെന്നും ഉത്തര്‍ പ്രദേശില്‍നിന്നുള്ള വീഡിയോ അല്ലെന്നും യുപി പൊലീസ് വ്യക്തമാക്കി.

Scroll to load tweet…

ബംഗ്ലാദേശ് പൊലീസിന്റെ വിഭാഗമായ ആര്‍എബി(റാപ്പിഡ് ആക്ഷന്‍ ബെറ്റാലിയന്‍)യാണ് വീഡിയോയിലുള്ളതെന്നും പൊലീസ് പറഞ്ഞു. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ വീഡിയോകള്‍ ട്വിറ്ററില്‍നിന്ന് ഇമ്രാന്‍ ഖാൻ‌ നീക്കം ചെയ്തിരുന്നു.