പൊങ്ങച്ചക്കാരനായ ഒരു വൈസ്ചാൻസലറും അയാളുടെ ബോസും യുനെസ്കോ അവരെയാണ് ആദരിക്കുന്നത് എന്ന് ധരിച്ചിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് 

ദില്ലി: വിശ്വഭാരതി സർവകലാശാലയിൽ സ്ഥാപിച്ച ശിലാഫലകത്തിൽനിന്നും സ്ഥാപകൻ രവീന്ദ്രനാഥ ടാഗോറിൻറെ ഒഴിവാക്കിയത് വിവാദമാകുന്നു. നെഹ്റുവിന് പിന്നാലെ ടാഗോറിനെയും ചരിത്രത്തിൽനിന്ന് ഇല്ലാതാക്കാനുള്ള ശ്രമമാണെന്ന് കോൺഗ്രസ് വിമർശിച്ചു. നെഹ്റുവിനെയും ടാഗോറിനെയും താരതമ്യം ചെയ്യുന്നത് ടാഗോറിനെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ബിജെപി തിരിച്ചടിച്ചു.

Add Asianetnews as a Preferred SourcegooglePreferred

വിശ്വഭാരതി സർവകലാശാല നിലനിൽക്കുന്ന ശാന്തിനികേതൻ യുനെസ്കോയുടെ പൈതൃക നഗരമെന്ന് സൂചിപ്പിക്കുന്ന ഫലകം കഴിഞ്ഞമാസമാണ് അധികൃതർ സ്ഥാപിച്ചത്. ഫലകത്തില് ആചാര്യനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉപാചാര്യയായി വൈസ് ചാൻസലർ ബിദ്യുത് ചക്രബർത്തിയുടെയും പേര് മാത്രമാണുള്ളത്. സർവകലാശാല സ്ഥാപിച്ച രവീന്ദ്രനാഥ ടാഗോറിനെ ഫലകത്തിൽനിന്നും ഒഴിവാക്കിയതിനെയാണ് തൃണമൂൽ കോൺഗ്രസും കോൺഗ്രസും വിമ‌ർശിക്കുന്നത്.

പൊങ്ങച്ചക്കാരനായ ഒരു വൈസ്ചാൻസലറും അയാളുടെ ബോസും യുനെസ്കോ അവരെയാണ് ആദരിക്കുന്നത് എന്ന് ധരിച്ചിരിക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസും പരിഹസിച്ചു. സ്വയം പുകഴ്ത്തലിന് പകരം മോദി എന്ന് പ്രയോഗിക്കുന്നത് പരിഗണിക്കണമെന്ന് പവൻ ഖേര പറഞ്ഞു. നെഹ്റുവിനെ എല്ലായിടത്തും ഒഴിവാക്കിയതിന് പിന്നാലെ ടാഗോറിനെ ഇല്ലാതാക്കുന്നതും തുടങ്ങിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വിമർശിച്ചു. പ്രധാനമന്ത്രിയാണ് സർവകലാശാലയുടെ ആചാര്യ അഥവാ ചാൻസലറെന്നും, ഇത് മനസ്സിലാക്കണമെന്നും ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഇതിന് മറുപടി നൽകി. നേരത്തെ ജവഹർലാൽ നെഹ്റു മ്യൂസിയത്തെ പ്രധാനമന്ത്രി മ്യൂസിയമാക്കിയതിനെയും കോൺഗ്രസ് വിമർശിച്ചിരുന്നു.