തമിഴ്നാട്ടിലെ ചെന്നൈ അടക്കം നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍
തമിഴ്‍നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിലെ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊവിഡ് സ്ഥിരീകരിച്ചവർ ഒന്‍പതായി.
ചെന്നൈ: ചെന്നൈ ഉള്‍പ്പെടെ തമിഴ്നാട്ടിലെ നാല് ജില്ലകളില്‍ ഇന്ന് മുതല്‍ സന്പൂര്‍ണ ലോക്ക് ഡൗണ്‍. ഈ മാസം 30 വരെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. പലചരക്ക്- പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. ഓട്ടോ-ടാക്സി സര്‍വീസുകള്‍ ഉണ്ടാകില്ല. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ അനുവദിക്കും. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് കേരളത്തിലേക്ക് ഉള്‍പ്പെടെ പാസ് നല്‍കുന്നത് തുടരും. ചെന്നൈയില്‍ നിന്ന് വിമാന സര്‍വീസിനും തടസമില്ല.
അതേ സമയം തമിഴ്‍നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ ഓഫീസിലെ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിൽ കൊവിഡ് സ്ഥിരീകരിച്ചവർ ഒന്‍പതായി. കഴിഞ്ഞ ദിവസം എടപ്പാടി പളനിസ്വാമിയുടെ പ്രൈവറ്റ് സെക്രട്ടറി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. മധുര സ്വദേശിയും 57 കാരനുമായ ദാമോദരനാണ് മരിച്ചത്. ഈ മാസം 12ആം തീയതി മുതല്‍ ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ദാമോദരന്‍. ഇദേഹത്തിന്‍റെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.
അതേസമയം 24 മണിക്കൂറിനിടെ 49 പേര്‍ കൂടി മരിച്ചതോടെ തമിഴ്നാട്ടിൽ മരണസംഖ്യ 600 കടന്നു. 625 പേരാണ് ഇതുവരെ കൊവിഡ് ബാധിതരായി മരിച്ചത്.
പുതിയതായി 2141 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 52334 ആയി. ചെന്നൈയിൽ മാത്രം കൊവിഡ് ബാധിതർ 37000 കവിഞ്ഞു. കർണാടകത്തിൽ ഇന്ന് 210 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കേസുകൾ 7944 ആയി ഉയര്‍ന്നു.
2843 പേർ ചികിത്സയിലാണ്. 12 പേരാണ് ഇന്ന് മരിച്ചത്. സംസ്ഥാനത്തു ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടുതൽ മരണം ഇന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.