തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയ്‌യുടെ തമിഴക വെട്രി കഴകം സർക്കാർ രൂപീകരിക്കാൻ ശ്രമിക്കുന്നു. ഭൂരിപക്ഷത്തിന് മറ്റ് പാർട്ടികളുടെ പിന്തുണ തേടുന്നതിനിടെ, കോൺഗ്രസ് തങ്ങളുടെ അഞ്ച് എം.എൽ.എമാരെ ഹൈദരാബാദിലെ റിസോർട്ടിലേക്ക് മാറ്റി. ഭൂരിപക്ഷം തെളിയിക്കാതെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കില്ലെന്ന നിലപാടിലാണ് ഗവർണർ.

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ വിജയ്‌യുടെ തമിഴക വെട്രി കഴകം സർക്കാർ രൂപീകരിക്കാനുള്ള നീക്കങ്ങൾ നടത്തുന്നതിനിടെ, അഞ്ച് കോൺഗ്രസ് എം.എൽ.എമാരെ ഹൈദരാബാദിലെ റിസോർട്ടിലേക്ക് മാറ്റി. തമിഴ്‌നാട്ടിലെ രാഷ്ട്രീയ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ എം.എൽ.എമാരെ മറ്റ് പാർട്ടികൾ സ്വാധീനിക്കുന്നത് തടയാനാണ് കോൺഗ്രസിന്റെ ഈ നീക്കം. മേലൂർ എം.എൽ.എ പി. വിശ്വനാഥൻ നയിക്കുന്ന അഞ്ച് കോൺഗ്രസ് എം.എൽ.എമാരെയാണ് ശനിയാഴ്ച ഹൈദരാബാദിലേക്ക് മാറ്റിയത്.

Add Asianetnews as a Preferred SourcegooglePreferred

ഡി.എം.കെ സഖ്യം വിട്ട് ടി.വി.കെയെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. സർക്കാർ രൂപീകൃതമായാൽ വിശ്വനാഥൻ മന്ത്രിസഭയിൽ അംഗമാകാൻ സാധ്യതയുണ്ട്. രണ്ട് മന്ത്രിസ്ഥാനങ്ങളാണ് കോൺഗ്രസ് ആവശ്യപ്പെട്ടത്. 234 അംഗ നിയമസഭയിൽ 108 സീറ്റുകളാണ് വിജയ്‌യുടെ പാർട്ടി നേടിയത്. ഭൂരിപക്ഷത്തിന് 118 സീറ്റുകൾ ആവശ്യമാണ്. ഇത് മറികടക്കാൻ കോൺഗ്രസ് (5), സി.പി.ഐ (2), സി.പി.എം (2), വി.സി.കെ (2), ഐ.യു.എം.എൽ (2) എന്നീ പാർട്ടികളുടെ പിന്തുണ ടി.വി.കെ ഉറപ്പാക്കിയിട്ടുണ്ട്.

ഭൂരിപക്ഷം തെളിയിക്കുന്ന കൃത്യമായ രേഖകൾ ഹാജരാക്കാതെ വിജയ്‌യെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കില്ലെന്ന കർശന നിലപാടിലാണ് തമിഴ്‌നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഇദ്ദേഹം ഇന്ന് ആറ് മണിയോടെ കേരളത്തിലേക്ക് തിരിക്കും. സംസ്ഥാനത്ത് ഭരണ പ്രതിസന്ധി ഒഴിവാക്കാനാണ് ഡി.എം.കെയുടെ കൂടി അനുവാദത്തോടെ ഡിഎംകെ സഖ്യത്തിലായിരുന്ന സിപിഐ, സിപിഎം, വിസികെ, ലീഗ് പാർട്ടികൾ ടിവികെയ്ക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്. ഈ നാല് പാർട്ടികൾക്കുമായി എട്ട് അംഗങ്ങൾ സഭയിലുണ്ടെങ്കിലും ഇവരാരും സർക്കാരിൽ മന്ത്രിസ്ഥാനങ്ങൾ ഏറ്റെടുക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ടിവികെയ്ക്ക് സഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള പിന്തുണ നൽകിയ ശേഷം ഡിഎംകെയ്ക്ക് ഒപ്പം പ്രതിപക്ഷ മുന്നണിയായി തുടരാനാണ് ഇവരുടെ തീരുമാനം.