നാണയം പെറുക്കാൻ തിക്കിത്തിരക്കി; തമിഴ്‌നാട്ടിൽ ക്ഷേത്ര ഉത്സവത്തിനിടെ ഏഴ് മരണം
മുതിയമ്പലയം ഗ്രാമത്തിലെ കറുപ്പസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൂജാരി വാരിയെറിയുന്ന നാണയം പെറുക്കാൻ ഓടിയപ്പോഴാണ് മരണം സംഭവിച്ചത്
ചെന്നൈ: ക്ഷേത്ര ഉത്സവത്തിനിടെ ഭക്തർ തിക്കിത്തിരക്കി ഓടിയതിനെ തുടർന്ന് തമിഴ്‌നാട്ടിൽ ഏഴ് മരണം. മുതിയമ്പലയം ഗ്രാമത്തിലെ കറുപ്പസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെ പൂജാരി വാരിയെറിയുന്ന നാണയം പെറുക്കാൻ ഓടിയപ്പോഴാണ് മരണം സംഭവിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.
പത്ത് പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ നാല് പേർ സ്ത്രീകളാണ്. ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ സ്ഥലത്ത് യാതൊരു സംവിധാനവും ഏർപ്പെടുത്തിയിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. ക്ഷേത്രത്തിൽ നിന്ന് ലഭിക്കുന്ന നാണയങ്ങൾ പണപ്പെട്ടിയിൽ സൂക്ഷിച്ചാൽ സാമ്പത്തിക ഉന്നതിയുണ്ടാകുമെന്നാണ് ഇവിടുത്തെ വിശ്വാസം. ചിത്ര പൗർണ്ണമി ഉത്സവമാണ് ക്ഷേത്രത്തിൽ നടന്നത്.
പ്രധാനമന്ത്രിക്ക് പിന്നാലെ സംസ്ഥാന സർക്കാരും നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപ വീതവുമാണ് നൽകുക.