രോഗവ്യാപനം കുറയുന്നില്ല: തമിഴ്നാട്ടിൽ കർശന ലോക്ക് ഡൗൺ തുടരും
ചെന്നൈയിലെ പ്രമുഖ ദിനപത്രത്തിലെ ലേഖകന് കൊവിഡ് സ്ഥിരീകരിച്ചതോടെ നഗരത്തിലെ മാധ്യമപ്രവർത്തകരും ആശങ്കയിലാണ്.
ചെന്നൈ: തമിഴ്നാട്ടിൽ രോഗബാധിതർ കൂടുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണം തുടരുമെന്ന് സർക്കാർ. മേഖല തിരിച്ച് ഇളവ് നൽകേണ്ടന്നാണ് തീരുമാനം. അതേസമയം ചെന്നൈയിൽ രണ്ട് പൊലീസുകാർക്കും ഒരു മാധ്യമ പ്രവർത്തകനും കൊവിഡ് സ്ഥിരീകരിച്ചു.
രോഗബാധിതരുടെ എണ്ണം തമിഴ്നാട്ടിൽ വർധിക്കുകയാണ്. ആരോഗ്യ സെക്രട്ടറി നടത്തിയ വാർത്താ സമ്മേളനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന റിപ്പോർട്ടർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയിലെ പ്രമുഖ ദിനപത്രത്തിലെ ലേഖകനാണ് ഇദ്ദേഹം.
ഇദ്ദേഹവുമായി സമ്പർക്കം പുലർത്തിയ എട്ട് മാധ്യമ പ്രവർത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ചെന്നൈയിലെ ഒരു പൊലീസ് സ്റ്റേഷനിലെ എസ്ഐക്കും സേലം കുറിച്ചി സ്റ്റേഷനിലെ കോൺസ്റ്റബളിനും കൊവിഡ് സ്ഥിരീകരിച്ചു. റെഡ് സോൺ മേഖലയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് ഇവർ. ഇവരു പത്ത് പൊലീസുകാർ നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസം 49 പേർക്ക് കൂടി കൊവിസ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 1372 ആയി. ഹോട്ട്സ്പോട്ടായ 22 ജില്ലകളിലും കടുത്ത നിയന്ത്രണം തുടരുകയാണ്.