ബിജെപിക്ക് എംഎല്‍എയുള്ള കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ ഒരു സീറ്റുപോലും ബിജെപിക്ക് ജയിക്കാനായില്ല. 

ചെന്നൈ: തദ്ദേശ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ തമിഴ്‌നാട്ടില്‍ (Tamilnadu) കടുത്ത നടപടിയുമായി ബിജെപി (BJP). സംസ്ഥാനത്തെ എട്ട് ജില്ലാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു. തിരുനെല്‍വേലി, നാഗപട്ടണം, ചെന്നൈ വെസ്റ്റ്, നോര്‍ത്ത് ചെന്നൈ വെസ്റ്റ്, കോയമ്പത്തൂര്‍ സിറ്റി, ഈറോഡ് നോര്‍ത്ത്, തിരുവണ്ണാമലൈ നോര്‍ത്ത് പാര്‍ട്ടി ജില്ലാ കമ്മിറ്റികളാണ് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ പിരിച്ചുവിട്ടത്. തമിഴ്‌നാട് തദ്ദേശ തെരഞ്ഞെടുപ്പില്‍ സഖ്യമില്ലാതെ ബിജെപി ഒറ്റക്കാണ് മത്സരിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല.

സംസ്ഥാനത്താകെ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളില്‍ 22 സീറ്റുകളിലേക്കും മുനിസിപ്പാലിറ്റികളില്‍ 56 സീറ്റുകളിലും ടൗണ്‍ പഞ്ചായത്തുകളില്‍ 230 സീറ്റുകളിലും എട്ട് ടൗണ്‍ പഞ്ചായത്തുകളുടെ അധ്യക്ഷ സ്ഥാനവുമാണ് ബിജെപിക്ക് ലഭിച്ചത്. ബിജെപിക്ക് എംഎല്‍എയുള്ള കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ ഒരു സീറ്റുപോലും ബിജെപിക്ക് ജയിക്കാനായില്ല. തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ബിജെപിയുടെ ശക്തികേന്ദ്രമെന്നറിയപ്പെടുന്ന കോയമ്പത്തൂര്‍ ജില്ലാ കമ്മിറ്റി പൂര്‍ണമായും പിരിച്ചുവിട്ടു. ജില്ലാ പ്രസിഡന്റ് ആര്‍ നന്ദകുമാറിനെയടക്കം മുഴുവന്‍ ഭാരവാഹികളെയും സ്ഥാനത്തുനിന്ന് നീക്കി. 

കോയമ്പത്തൂര്‍ കോര്‍പ്പറേഷനില്‍ സ്ഥിരമായി കൗണ്‍സിലര്‍ സ്ഥാനം നേടിയിരുന്ന പാര്‍ട്ടിയാണ് ബിജെപി. എന്നാല്‍ ഇത്തവണ കോര്‍പ്പറേഷനില്‍ ഒരു സീറ്റ് പോലും നേടാന്‍ സാധിച്ചില്ല. ജില്ലയിലാകെ ബിജെപിയുടെ അവസ്ഥ പരിതാപകരമായിരുന്നു. സ്വന്തം എംഎല്‍എ പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്തത് ബിജെപിയില്‍ ചര്‍ച്ചയായിരുന്നു.