കേന്ദ്ര ഫണ്ട് നിഷേധിക്കുന്നത് ന്യായീകരിക്കാനാകില്ല,ഉന്നതതല സംഘം റിപ്പോർട്ട് നൽകിയിട്ടും നടപടിയില്ല

ദില്ലി:പ്രളയസഹായം നിഷേധിക്കുന്ന കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയിൽഹർജി നൽകി തമിഴ്നാട് സർക്കാർ. ഡിസംബറിൽ വടക്കൻ തമിഴ് നാട്ടിലും തെക്കൻ ജില്ലകളിലും കനത്ത നാശം വിതച്ച പ്രളയത്തിന് പിന്നാലെ ,37,000 കോടി രൂപയുടെ പാക്കേജ് ആവശ്യപ്പെട്ടിട്ടും കേന്ദ്രം സഹായിച്ചില്ലെന്നാണ്പരാതി. തമിഴ്നാടിനോട് വിവേചനം കാണിക്കുന്നതായി ആരോപിക്കുന്നഹർജിയിൽ , കേന്ദ്രത്തിന്‍റേത് ചിറ്റമ്മ നയം ആണെന്നും ആക്ഷേപമുണ്ട് ..ദുരിതം അനുഭവിച്ച തമിഴ് ജനതയുടെ മൌലികാവകാശങ്ങൾ ലംഘിക്കുന്നതായും സർക്കാർ കുറ്റപ്പെടുത്തി.കേന്ദ്ര അവഗണന , ഡിഎംകെ സഖ്യം പ്രധാന പ്രചാരണവിഷയമാക്കിയിരിക്കെയാണ് പുതിയ നീക്കം . സുപ്രീംകോടതിയെ സമീപിക്കുമെന്ന് കഴിഞ്ഞയാഴ്ച തൂത്തുക്കുടിയിലെ പ്രചാരണയോഗത്തിൽ മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞിരുന്നു.വരൾച്ചാ സഹായം കേന്ദ്രം നിഷേധിക്കുന്നതിനെതിരെ കർണാടകവുംസുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. 

അതിനിടെ സനാതന ധർമ വിവാദവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒന്നിച്ചാക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ തമിഴ്‌നാട് മന്ത്രിയായ ഉദയനിധി സ്റ്റാലിന് സുപ്രീംകോടതിയുടെ വിമർശനം. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് ലഭിക്കുന്ന നിയമ പരിരക്ഷ ഉദയനിധി സ്റ്റാലിന് ലഭിക്കില്ലെന്ന് സുപ്രീംകോടതി പറഞ്ഞു. വാദത്തിനിടെയാണ് റിപ്പബ്ലിക് ടിവിയിലെ അർണബ് ഗോസ്വാമി ഉൾപ്പെടെയുള്ള ചില മാധ്യമ പ്രവർത്തകർ വാർത്തകൾ അവതരിപ്പിക്കുമ്പോൾ പറയുന്ന ചില കാര്യങ്ങളെക്കുറിച്ച് ഉദയനിധിയുടെ അഭിഭാഷകർ കോടതിയിൽ ഉന്നയിച്ചു. എന്നാൽ ആ പരിരക്ഷ ഉദയനിധിക്ക് അവകാശപ്പെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി